News

മൗറീഷ്യസില്‍ നിന്നുള്ള വിദേശ നിക്ഷേപകര്‍ക്ക് രജിസ്‌ട്രേഷന് അനുമതി; വിദേശ പോര്‍ട്ട്‌ഫോളിയൊ നിക്ഷേപം നടത്തുന്ന രണ്ടാമത്തെ വലിയ സ്രോതസ്സാകാനൊരുങ്ങി മൗറീഷ്യസ്; ഫണ്ടുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സെബി

മുംബൈ: മൗറീഷ്യസില്‍ നിന്നുള്ള വിദേശ നിക്ഷേപകര്‍ക്ക് രജിസ്‌ട്രേഷന് അര്‍ഹതയുണ്ടെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചൊവ്വാഴ്ച വ്യക്തമാക്കി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഐലന്റ് രാജ്യമാണ് മൗറീഷ്യസ്.

മൗറീഷ്യസില്‍ നിന്ന് വരുന്ന ഫണ്ടുകള്‍ നോ യുവര്‍ ക്ലയന്റിന്(കെവൈസി) വിധേയമാക്കുകയും റെഗുലേറ്ററി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയുമെന്ന് സെബി വക്താവ് പറഞ്ഞു. അതേസമയം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപക (എഫ്പിഐ) ചട്ടങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ സെബി അനുവദിക്കുമോ എന്ന് ഫണ്ട് ഘടകങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം തടയല്‍ എന്നിവ സംബന്ധിച്ച നയങ്ങള്‍ നിരീക്ഷിക്കുകയും രൂപീകരിക്കുകയും ചെയ്യുന്ന ഒരു അന്തര്‍ ഗവണ്‍മെന്റ് ബോഡിയായ എഫ്എടിഎഫ് കഴിഞ്ഞ ആഴ്ച രാജ്യങ്ങളുടെ നില അവലോകനം ചെയ്തിരുന്നു. അവലോകനത്തില്‍, മൗറീഷ്യസ്, പാകിസ്ഥാന്‍, കേമാന്‍ ദ്വീപ് തുടങ്ങിയവയെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അധികാരപരിധിയിലെ കള്ളപ്പണം അല്ലെങ്കില്‍ തീവ്രവാദ ധനസഹായം തടയുന്നതിനുള്ള ദുര്‍ബലമായ നിയമങ്ങളാണ് ഗ്രേ ലിസ്റ്റ് സൂചിപ്പിക്കുന്നത്. തിരിച്ചറിഞ്ഞ തന്ത്രപരമായ കുറവുകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമായതും കൂടുതല്‍ നിരീക്ഷണത്തിന് വിധേയവുമായ പട്ടികയാണിത്. ഇപ്പോഴുണ്ടായിരിക്കുന്ന സെബിയുടെ വ്യക്തമായ പ്രസ്താവന നിക്ഷേപകരെ സംബന്ധിച്ച് ഗുണകരമാണെങ്കിലും മൗറീഷ്യസിനെ സംബന്ധിച്ച് ആശങ്കകള്‍ വിട്ടുമാറുന്നില്ല. 

മൗറീഷ്യസിന് ഇത് രണ്ടാമത്തെ തിരിച്ചടിയാണ്. പരോക്ഷ കൈമാറ്റ വ്യവസ്ഥകള്‍ കാരണം രാജ്യത്ത് നിന്ന് വരുന്ന ഫണ്ടുകള്‍ക്ക് അധിക നികുതിയാണുള്ളത്. 2019 ല്‍, യുഎസിന് ശേഷം ഇന്ത്യയിലേക്ക് വിദേശ പോര്‍ട്ട്‌ഫോളിയൊ നിക്ഷേപം നടത്തുന്ന രണ്ടാമത്തെ വലിയ സ്രോതസ്സാണ് മൗറീഷ്യസ്. ഇത് 4.3 ട്രില്യണ്‍ ഡോളറാണ്. 2017 ല്‍ ഭൂരിപക്ഷം വിദേശ ഫണ്ടുകളും പരോക്ഷ കൈമാറ്റ വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും 2020 ലെ ധനകാര്യ ബില്‍ ഹെഡ്ജ് ഫണ്ടുകള്‍ ഉള്‍പ്പെടുന്ന കാറ്റഗറി 2 എഫ്പിഐകള്‍ക്കും എഫ്എടിഎഫിന് അനുസൃതമല്ലാത്ത രാജ്യങ്ങളില്‍ സ്ഥാപിക്കുന്ന ഫണ്ടുകള്‍ക്കും ഇളവുകള്‍ നീക്കം ചെയ്തു.

Author

Related Articles