News

സെബിയുടെ ആശയവിനിമയം ഇനി സാമൂഹിക മാധ്യമങ്ങള്‍ വഴിയും

നികുതി വെട്ടിപ്പുകാര്‍ക്കും നിയമ ലംഘകര്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ വഴി കാരണം കാണിക്കല്‍ നോട്ടീസുകള്‍ അയച്ചു സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). കാരണം കാണിക്കല്‍ നോട്ടീസുകള്‍, സമന്‍സുകള്‍, ഓര്‍ഡറുകള്‍ തുടങ്ങിയവയാണ് വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നല്‍ തുടങ്ങിയ തല്‍ക്ഷണ സന്ദേശമയയ്ക്കല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ അയയ്ക്കുന്നത്. നടപടി പ്രക്രിയകള്‍ വേഗത്തിലും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം. ഇ- മെയില്‍, രജിസ്റ്റര്‍ ചെയ്ത പോസ്റ്റ്, കൊറിയര്‍, ഫാക്സ് എന്നിവയുള്‍പ്പെടെയുള്ള സാധാരണ ആശയവിനിമയ രീതിക്ക് പുറമേയാണിത്.

പൊതുവിപണികളിലെ മാറ്റങ്ങള്‍ ഓഹരി വിപണികള്‍ കാലത്തിനനുസരിച്ച് ഏറ്റെടുക്കുന്നതിന് ഉദാഹരണമായാണ് പലരും നടപടിയെ വീക്ഷിക്കുന്നത്. ഇമെയിലുകള്‍ക്ക് പുറമെ വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള തല്‍ക്ഷണ സന്ദേശമയയ്ക്കല്‍ സേവനങ്ങള്‍ മുഖേനയുള്ള നോട്ടീസുകളും സമന്‍സുകളും നിയമപരമായി സാധുതയുള്ളതായിരിക്കുമെന്ന് 2020 ജൂലൈ 11-ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സെബിയുടെ തീരുമാനം. ഇ- മെയില്‍ വഴിയുള്ള അറിയിപ്പുകള്‍ക്കു സാധുത നല്‍കാനുള്ള അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാലിന്റെയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെയും നിര്‍ദ്ദേശങ്ങള്‍ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ ആര്‍. എസ്. റെഡ്ഡി, എ. എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് കൃത്യസമയത്ത് നേരിട്ട് നോട്ടീസുകള്‍ എത്തിക്കാനുള്ള ബുദ്ധിമുട്ട് കൂടി പരിഗണിച്ചായിരുന്നു തീരുമാനം. സുപ്രീം കോടതി ആരംഭിച്ച ഈ സമ്പ്രദായം ഇന്ന് ഒട്ടുമിക്ക എല്ലാ കോടതികളും പിന്തുടരുന്നുണ്ട്. നോട്ടീസുകള്‍ മനഃപ്പൂര്‍വ്വം ഒഴിവാക്കാനുള്ള സ്വീകര്‍ത്താക്കളുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങളും ഒരുപരിധിവരെ പുതിയ സമ്പ്രദായത്തിലൂടെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. സ്വീകര്‍ത്താവ് ഡോക്യുമെന്റുകള്‍ കണ്ടിട്ടുണ്ടോ എന്ന് നിര്‍ണയിക്കാന്‍ കോടതികള്‍ വാട്ട്‌സ്ആപ്പിന്റെ 'ബ്ലൂ-ടിക്ക്' ഫീച്ചറും ഉപയോഗിക്കുന്നു.

മേഖലയിലെ തീരുമാനം വേഗത്തില്‍ നടപ്പാക്കുകവഴി സെബിയും വേഗം വര്‍ധിപ്പിക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണികള്‍ 100 ശതമാനവും ഡീമാറ്റ് പരിതസ്ഥിതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകളും ഇ- മെയില്‍ ഐഡികളും കെ.വൈ.സികള്‍ വഴി ഡിപ്പോസിറ്ററികളുടെയും മറ്റ് ഇടനിലക്കാരുടെയും ഡേറ്റാബേസുകളില്‍ ലഭ്യമാണ്. അതിനാല്‍ തന്നെ പുതിയ രീതി നടപ്പാക്കുക സെബിയെ സംബന്ധിച്ചു വളരെ എളുപ്പമാണ്. സെബിയുടെ നടപടിക്രമമങ്ങള്‍ വേഗത്തിലാക്കാന്‍ ഇതു സഹായിക്കും. ഉപയോക്താക്കള്‍ക്കു സേവനങ്ങള്‍ എളുപ്പില്‍ ലഭ്യമാകാനും ഇതു വഴിവയ്ക്കും.

Author

Related Articles