News

കാര്‍ഡ് ഇടപാടുകള്‍ക്ക് ഭീമമായ സേവന നിരക്ക്; വ്യാപാരികള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ നിരസിക്കുന്നു

കടകളില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വ്യാപാരികള്‍ നിരസിക്കുന്നു. കാര്‍ഡ് ഇടപാടുകള്‍ക്കുള്ള സേവന നിരക്ക് കമ്പനികള്‍ കൂട്ടിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്. ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ കാര്‍ഡ് വഴി നടത്തുമ്പോള്‍ ആയിരം രൂപ മുതല്‍ രണ്ടായിരം രൂപവരെയാണ് സേവന നിരക്കായി വ്യാപാരികള്‍ നല്‍കേണ്ടി വരുന്നത്. ഇത് പലര്‍ക്കും വലിയ ബാധ്യതയാവുന്നു. ലാഭത്തില്‍ വലിയ തോതില്‍ കുറവുവരുന്നു. കാര്‍ഡ് വേണമെന്ന് നിര്‍ബന്ധിക്കുന്ന ഉപഭോക്താക്കളിലേക്ക് സേവന നിരക്കിന്റെ ബാധ്യത അവര്‍ പോലുമറിയാതെ ചില വ്യാപാരികള്‍ അടിച്ചേല്‍പ്പിക്കുന്നതായും ആക്ഷേപമുണ്ട്.

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം തുടക്കത്തില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കാര്‍ഡ് ഇടപാടുകള്‍ വ്യാപകമായതോടെ ആനുകൂല്യങ്ങള്‍ നിര്‍ത്തുകയും സേവന നിരക്കുകള്‍ ഉയര്‍ത്തുകയും ചെയ്തു. കറന്‍സി രഹിത ഇടപാടുകള്‍ വിജയിക്കണമെങ്കില്‍ ബാങ്കുകള്‍ സേവന നിരക്ക് പിന്‍വലിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു.

Author

Related Articles