News

പിഎംഐ: ജനുവരിയിലെ 52.8-ല്‍ നിന്ന് ഫെബ്രുവരിയില്‍ 55.3 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ ഇന്ത്യയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷ കാലയളവിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ വികസിച്ചു. അതേസമയം തൊഴിലുകളില്‍ കൂടുതല്‍ ഇടിവുണ്ടായെന്നും മൊത്തം ചെലവുകളില്‍ കുത്തനെ വര്‍ധനയുണ്ടായെന്നും കമ്പനികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇന്ത്യാ സര്‍വീസസ് പിഎംഐ ജനുവരിയിലെ 52.8-ല്‍ നിന്ന് ഫെബ്രുവരിയില്‍ 55.3 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ അഞ്ചാം മാസമാണ് സൂചിക വളര്‍ച്ചയെ സൂചിപ്പിക്കുന്നത്. പിഎംഐ 50ന് മുകളിലാണെങ്കില്‍ വികാസത്തെയും 50ന് താഴെയാണെങ്കില്‍ സങ്കോചത്തെയും വ്യക്തമാക്കുന്നു.   

കോവിഡ് -19 വാക്‌സിനുകള്‍ പുറത്തിറക്കുന്നത് വളര്‍ച്ചാ സാധ്യതകള്‍ സംബന്ധിച്ച ബിസിനസ്സ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. തുടര്‍ച്ചയായ അഞ്ചാം മാസവും പുതിയ ജോലികള്‍ ഏറ്റെടുക്കുന്നതില്‍ വളര്‍ച്ചയുണ്ടായി. എങ്കിലും കോവിഡ് -19 മഹാമാരിയും യാത്രാ നിയന്ത്രണങ്ങളും സേവനങ്ങളുടെ അന്താരാഷ്ട്ര ആവശ്യകതയില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ തുടര്‍ച്ചയായ പന്ത്രണ്ടാം മാസത്തിലും കുറഞ്ഞു. എങ്കിലും, കഴിഞ്ഞ മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും ദുര്‍ബലമായ നിരക്കിലാണ് ഫെബ്രുവരിയില്‍ കയറ്റുമതി ഓര്‍ഡറുകളില്‍ ഇടിവുണ്ടായിട്ടുള്ളത്.   

ഫെബ്രുവരിയില്‍ ഇന്ത്യന്‍ സ്വകാര്യമേഖലയുടെ ഉല്‍പ്പാദനം നാലുമാസത്തിനുള്ളിലെ ഏറ്റവും വലിയ വേഗത്തില്‍ ഉയര്‍ന്നു. സേവന മേഖലയും മാനുഫാക്ചറിംഗ് മേഖലയും കൂട്ടിച്ചേര്‍ത്ത് കണക്കാക്കുന്ന സംയോജിത പിഎംഐ ജനുവരിയിലെ 55.8 ല്‍ നിന്ന് ഫെബ്രുവരിയില്‍ 57.3 ആയി ഉയര്‍ന്നു.

'സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് സാങ്കേതികമായി മൂന്നാംപാദത്തില്‍ പുറത്തുവന്ന ശേഷം അവസാന പാദത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുമെന്ന് പൊതുവെ പ്രതീക്ഷിക്കുന്നു. പിഎംഐ സൂചകങ്ങളിലെ ഏറ്റവും പുതിയ പുരോഗതി നാലാം പാദത്തിലെ ശക്തമായ വിപുലീകരണത്തിലേക്ക് വിരല്‍ ചൂണ്ടുന്നു,'ഐഎച്ച്എസ് മാര്‍ക്കിറ്റിലെ ഇക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയന്ന ഡി ലിമ പറഞ്ഞു.

തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. പ്രധാനമായും കാര്‍ഷികം, ഉല്‍പാദനം, സേവനങ്ങള്‍, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് വീണ്ടെടുപ്പിനെ നയിക്കുന്നത്. പുതിയ ബിസിനസിന്റെ വളര്‍ച്ച തുടരുകയാണെങ്കിലും ഫെബ്രുവരിയില്‍ സേവനമേഖലയിലെ തൊഴില്‍ കൂടുതല്‍ ഇടിഞ്ഞു. കോവിഡ് -19 തൊഴില്‍ വിതരണത്തെ നിയന്ത്രിക്കുന്നത് തുടരുകയാണെന്നാണ് കമ്പനികള്‍ അഭിപ്രായപ്പെടുന്നത്.

Author

Related Articles