News

2020 ഓഹരി വിപണി: റെക്കോര്‍ഡ് നേട്ടം മുതല്‍ 78 ശതമാനം നഷ്ടം വരെ

മാര്‍ച്ചിലെ തകര്‍ച്ചയില്‍ നിന്ന് സൂചികകള്‍ കുതിച്ചപ്പോള്‍ എല്ലാ ഓഹരികളും മികച്ച നേട്ടമുണ്ടാക്കിയില്ല. 1000 കോടി രൂപയിലധികം വിപണി മൂല്യമുള്ള മൂന്നിലൊന്ന് ഓഹരികള്‍ ഇപ്പോഴും നഷ്ടത്തില്‍ തന്നെയാണ്. 78 ശതമാനം വരെ നഷ്ടമുണ്ടാക്കിയ ഓഹരികളും ഇക്കൂട്ടത്തിലുണ്ട്.

ഫ്യൂച്ചര്‍ റീട്ടെയില്‍ ഫാഷന്‍സ്, ഫ്യൂച്ചര്‍ റീട്ടെയില്‍, സുവെന്‍ ലൈഫ് സയന്‍സ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, യെസ് ബാങ്ക്, ജിഇ പവര്‍, ഫെഡറല്‍ മൊഗുള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 16 വരെയുള്ള കണക്കെടുക്കുമ്പോള്‍ 53 മുതല്‍ 78 ശതമാനം വരെ നഷ്ടത്തിലാണ്.

60ഓളം ഓഹരികള്‍ ഈ കാലയളവില്‍ 20 ശതമാനത്തോളം നഷ്ടമാണ് നിക്ഷേപകന് നല്‍കിയത്. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍, ക്യാപിറ്റല്‍ ഗുഡ്സ് സെക്ടര്‍ തുടങ്ങിയവയുടെ നഷ്ടത്തിന്റെ വിഹിതം 33 ശതമാനമാണ്. ഓട്ടോ സെക്ടറാകട്ടെ 8.8 ശതമാനവും. എഫ്എംസിജി, ഇന്‍ഫ്ര, റിയാല്‍റ്റി കമ്പനികള്‍ 5.3 ശതമാനം വീതവും നഷ്ടം പങ്കിട്ടു.

ആഗോള തലത്തില്‍ കോവിഡ് പരത്തിയ ഭീതിയില്‍ മാര്‍ച്ചില്‍ തകര്‍ന്നടിഞ്ഞ ഓഹരി സൂചികകള്‍ 83 ശതമാനം തിരിച്ചുവരവ് നടത്തി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. സെന്‍സെക്സ് 47,000വും നിഫ്റ്റി 13,750ഉം മറികടന്നു. ഈ വര്‍ഷം സെന്‍സെക്സ് ബ്ലൂചിപ് സൂചികയിലുണ്ടായ നേട്ടം 13.5 ശതമാനവുമാണ്.

Author

Related Articles