News

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പുതുമുഖങ്ങളും; പുതിയതായി 18 ലക്ഷം ട്രേഡിങ്-ഡീമാറ്റ് അക്കൗണ്ടുകള്‍

കോവിഡ് വ്യാപനത്തിന്റെ സാമ്പത്തികാഘാതം അവഗണിച്ച് ഓഹരി വിപണിയില്‍ ആഭ്യന്തര നിക്ഷേപകര്‍ കാര്യമായ നിക്ഷേപം നടത്തുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ നിക്ഷേപകരാണ് വിപണിയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതില്‍ മുന്നില്‍. മാര്‍ച്ചിനുശേഷം 18 ലക്ഷം ട്രേഡിങ്-ഡീമാറ്റ് അക്കൗണ്ടുകളാണ് പുതിയതായി തുറന്നത്. ഏഷ്യയിലെതന്നെ മൂന്നാമത്തെ വലിയ സമ്പദ്ഘടന ക്രമേണ കോവിഡില്‍നിന്ന് മുക്തമാകുമ്പോള്‍ കൂടുതല്‍ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണിത്.

ധനകാര്യം, ടെലികോം, വന്‍കിട മരുന്നുകമ്പനികള്‍ എന്നിവയുടെ ഓഹരികളിലാണ് നിക്ഷേപമേറെയും. താഴ്ന്ന നിലവാരത്തിലുള്ള ഈ വിഭാഗങ്ങളിലെ പലകമ്പനികളുടെയും ഓഹരികള്‍ തിരഞ്ഞെടുപിടിച്ചാണ് നിക്ഷേപം. 2008നുശേഷമുള്ള ഏറ്റവുംവലിയ തകര്‍ച്ചയില്‍നിന്ന് കരകയറുകയാണ് സെന്‍സെക്സ്. മാര്‍ച്ച് 23ലെ അടിത്തട്ടില്‍നിന്ന് സൂചിക 36ശതമാനമാണ് ഇതിനകം നേട്ടമുണ്ടാക്കിയത്. ആഗോള വ്യാപകമായി സര്‍ക്കാരുകള്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചതാണ് വിപണിക്ക് കരുത്തായത്.

അതേസമയം, ഒരുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ബാങ്കിങ് സെക്ടര്‍ 31ശതമാനം താഴ്ന്ന നിലവാരത്തിലാണിപ്പോഴും. ഹെല്‍ത്ത്കെയര്‍ ഓഹരികള്‍ മികച്ചനേട്ടമുണ്ടാക്കുകയും ചെയ്തു. ലോകമൊട്ടാകെയുള്ള സാമ്പത്തിക സൂചകങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതോടെ വിപണിയില്‍ അതിന്റെ ചലനങ്ങള്‍ പ്രകടമായിതുടങ്ങിയിട്ടുണ്ട്.

Author

Related Articles