News

2020 ല്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന 15 ശതമാനം ഇടിയും

കൊല്‍ക്കത്ത: ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് മാര്‍ക്കറ്റ് ഗവേഷകരായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷനും (ഐഡിസി) കൗണ്ടര്‍പോയിന്റ് റിസര്‍ച്ചും 13-15 ശതമാനമായി ചുരുക്കി. കോവിഡ് -19 കാരണം വില്‍പ്പന ഗണ്യമായി കുറയുമെന്ന് കണക്കാക്കുന്നു. ഇത് എക്കാലത്തെയും വലിയ ഇടിവാണ്.

അടുത്തിടെയുള്ള തൊഴില്‍ നഷ്ടവും ശമ്പളം വെട്ടിക്കുറവും എല്ലാമാണ് ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറയ്ക്കുന്നത്. മോഡലുകളുടെ വിതരണം പ്രതിസന്ധിയിലായതിനാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കമ്പനികള്‍. സ്മാര്‍ട്ട്ഫോണുകളുടെ ജിഎസ്ടി അടുത്തിടെ 12-18 ശതമാനം വര്‍ദ്ധിച്ചത് മോഡലുകളെ വിലയേറിയതാക്കുന്നുവെന്ന് വില്‍പ്പനക്കാര്‍ പറയുന്നു.

നേരത്തെ 140 മില്ല്യണ്‍ ഹാന്‍ഡ്സെറ്റുകളാണ് വിപണിയില്‍ എത്തുമെന്ന് ഐഡിസി പ്രതീക്ഷിച്ചത്. എന്നാല്‍ നിലവില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 130 മില്യണ്‍ ഹാന്‍ഡ്സെറ്റുകള്‍ മാത്രമേ എത്തുവെന്ന് ഐഡിസി പ്രതീക്ഷിക്കുന്നു. അതേസമയം കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് 142 മില്ല്യണില്‍ നിന്ന് 137 മില്ല്യണായി പ്രവചനം കുറച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ 154-158 മില്യണ്‍ സ്മാര്‍ട്ട്ഫോണുകളാണ് വിറ്റത്. ഫീച്ചര്‍ ഫോണുകളുടെ കാര്യത്തില്‍, വില്‍പനയില്‍ വന്‍ ഇടിവാണ് ഐഡിസി പ്രവചിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിറ്റ 130 മില്യണ്‍ ഹാന്‍ഡ്സെറ്റുകളില്‍ നിന്ന് 42 ശതമാനം ഇടിവുണ്ടാകും. ഏതാണ്ട് 75 മില്യണിലേക്ക് ചുരുങ്ങുമെന്നാണ് കണക്കുകൂട്ടല്‍. ഉപഭോക്താക്കളുടെ വരുമാനം കുറഞ്ഞത്  വിപണിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

Author

Related Articles