News

സൗത്ത് ഇന്ത്യന്‍ ബാങ്കിന് ഇന്നു മുതല്‍ പുതിയ സാരഥി; സിഇഒ ഇന്നു സ്ഥാനമേല്‍ക്കും

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന് ഇന്നു മുതല്‍ പുതിയ സാരഥി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായി മുരളി രാമകൃഷ്ണന്‍ ഇന്നു മുംബൈയില്‍ സ്ഥാനമേല്‍ക്കും. മൂന്നു വര്‍ഷമാണു നിയമന കാലാവധി. സ്വകാര്യ ബാങ്കില്‍നിന്നു സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തലപ്പത്ത് എത്തുന്ന ആദ്യ വ്യക്തിയാണു മുരളി. ഐസിഐസിഐ ബാങ്കില്‍ സീനിയര്‍ ജനറല്‍ മാനേജറായിരുന്ന മുരളി ജൂലൈ ഒന്നു മുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അഡൈ്വസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ആറു വര്‍ഷം ബാങ്കിനെ നയിച്ച വി.ജി. മാത്യു വിരമിച്ച ഒഴിവിലാണു നിയമനം. മാത്യുവിന്റെ സാരഥ്യത്തില്‍ ബാങ്ക് വന്‍ വളര്‍ച്ച നേടുകയുണ്ടായി. 83,000 കോടി രൂപയായിരുന്ന ബിസിനസ് 1,48,000 കോടിയിലെത്തി. നിക്ഷേപത്തിലും വായ്പയിലും മികച്ച വളര്‍ച്ച നേടിയതിനു പുറമെ ദുബായില്‍ പ്രതിനിധി ഓഫിസ് ആരംഭിക്കുകയും ചെയ്തു. റീട്ടെയ്ല്‍ ബാങ്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമാക്കി ബാങ്കിനെ മാറ്റിയ മാത്യുവിനു കിട്ടാക്കട നിയന്ത്രണം വളരെ ഫലപ്രദമായി നടപ്പാക്കാനും കഴിഞ്ഞു. സാങ്കേതിക രംഗത്തെ മുന്നേറ്റവും ശ്രദ്ധേയമായിരുന്നു.

News Desk
Author

Related Articles