News

ദക്ഷിണ കൊറിയയുടെ സമ്പദ്വ്യവസ്ഥ 20 വര്‍ഷത്തെ ഏറ്റവും മോശം നിലയില്‍

ദക്ഷിണ കൊറിയയുടെ സമ്പദ്വ്യവസ്ഥ 20 വര്‍ഷത്തെ ഏറ്റവും മോശം പ്രകടനം രേഖപ്പെടുത്തി. കൊറോണ വൈറസ് കയറ്റുമതിയെ തടസ്സപ്പെടുത്തിയതിനാലാണ് ഈ മോശം സ്ഥിതിയുണ്ടായതെന്ന് സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തി. ഏഷ്യയിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ പ്രതിവര്‍ഷം 2.9 ശതമാനം ചുരുങ്ങിയതായി ബാങ്ക് ഓഫ് കൊറിയ അറിയിച്ചു.

ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിക്കുശേഷം 1998ല്‍ നാലാം പാദത്തില്‍ 3.8 ശതമാനം ഇടിവ് നേരിട്ടതിന് ശേഷമുള്ള ഏറ്റവും വേഗതയേറിയ ഇടിവാണിത്. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് പ്രധാനമായും ഏറ്റവും മോശമായി ബാധിച്ച സ്ഥലങ്ങളില്‍ ഒന്ന് ദക്ഷിണ കൊറിയയാണ്. അത് നിര്‍ബന്ധിത ലോക്ക്ഡൗണ്‍ ചെയാന്‍ പ്രേരിപ്പിച്ചു. മാര്‍ച്ച് മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതുവരെ കര്‍ശനമായ സാമൂഹിക അകലവും പാലിക്കപ്പെട്ടു.

വൈറസിന്റെ ആഗോള ആഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇനിയും ദക്ഷിണ കൊറിയയുടെ സമ്പദ്വ്യവസ്ഥയ്ക്ക് കഴിഞ്ഞിട്ടില്ല. രാജ്യം വ്യാപാരത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. കയറ്റുമതി പ്രതിവര്‍ഷം 13.6 ശതമാനം ഇടിഞ്ഞു. ഒപെക് എണ്ണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 1974 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിലാണ്. മോട്ടോര്‍ വാഹനങ്ങളുടെയും കല്‍ക്കരി, പെട്രോളിയം ഉല്‍പന്നങ്ങളുടെയും കുറവാണ് ഈ ഇടിവിന് കാരണമായതെന്ന് ബാങ്ക് ഓഫ് കൊറിയ പ്രസ്താവനയില്‍ പറഞ്ഞു.

2020 ല്‍ സമ്പദ്വ്യവസ്ഥ 0.2 ശതമാനം ചുരുങ്ങുമെന്നാണ് മെയ് മാസത്തെ പ്രവചനം. എന്നാല്‍ ഫെബ്രുവരിയിലെ പ്രവചനം 2.1 ശതമാനമായിരുന്നു. കഴിഞ്ഞ മാസം അന്താരാഷ്ട്ര നാണയ നിധി ദക്ഷിണ കൊറിയയുടെ വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ചിരുന്നു. ലോകത്തെ വികസിത സമ്പദ്വ്യവസ്ഥയുടെ ശരാശരി 8.0 ശതമാനം ഇടിവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ദക്ഷിണ കൊറിയയുടെ സമ്പദ് വ്യവസ്ഥ 2.1 ശതമാനം കുറയുമെന്ന് പ്രവചിച്ചു.

Author

Related Articles