News

ശ്രീലങ്ക തകര്‍ച്ചയുടെ വക്കില്‍; ഏപ്രിലില്‍ പണപ്പെരുപ്പം 29.8 ശതമാനമായി ഉയര്‍ന്നു

കൊളംബോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സെന്‍സസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പണപ്പെരുപ്പം ഏപ്രിലില്‍ 29.8 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 18.7 ശതമാനമായിരുന്നു. രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പം മാര്‍ച്ച് മാസം 30.21 ശതമാനം ആയിരുന്നുവെന്നും, ഏപ്രില്‍ ആയപ്പോഴേക്കും ഇത് 46.6 ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഒട്ടുമിക്ക ഭക്ഷ്യോത്പന്നങ്ങള്‍ക്കും തീപിടിച്ച വിലയാണ് ഈടാക്കുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി കുറയണമെങ്കില്‍ ഏകദേശം 4 ബില്യണ്‍ യുഎസ് ഡോളറെങ്കിലും ശ്രീലങ്കയ്ക്ക് ആവശ്യമാണ്. വായ്പ ലഭ്യത സംബന്ധിച്ച് ലോക ബാങ്ക്, ചൈന, ജപ്പാന്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയാണ് ശ്രീലങ്ക. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിദേശ വായ്പകളുടെ തിരിച്ചടവ് താല്‍ക്കാലികമായി നിറുത്തി വെച്ചതിന് പിന്നാലെ പ്രവാസികള്‍ നാട്ടിലേക്ക് പണമയയ്ക്കണമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം അഭ്യര്‍ത്ഥിച്ചിരുന്നു.

ഈ നീക്കത്തിന് പിന്നാലെയാണ് വിദേശത്ത് നിന്നും ശ്രീലങ്കന്‍ പൗരന്മാരായ പ്രവാസികള്‍ രാജ്യത്തേക്ക് പണമയയ്ക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എന്നാല്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം നിലനില്‍ക്കുന്നതിനൊപ്പം 2004ല്‍ സുനാമി ഫണ്ട് തിരിമിറി ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ മനസിലുള്ളതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളോട് ശ്രീലങ്കന്‍ പൗരന്മാര്‍ സഹകരിക്കാനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നിലവിലുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 5100 കോടി ഡോളറാണ് വിദേശ വായ്പ ഇനത്തില്‍ ശ്രീലങ്ക തിരിച്ചടയ്ക്കാനുള്ളത്. തിരിച്ചടവ് താല്‍കാലികമായി നിര്‍ത്തുന്നത് ശ്രീലങ്കയ്ക്ക് നേരിയ ആശ്വാസം നല്‍കുമെങ്കിലും തല്‍സ്ഥിതിയില്‍ വലിയ മാറ്റം ഉണ്ടാകില്ല. കേന്ദ്ര ബാങ്ക്, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്ക് ഇവ തമ്മിലുള്ള ഇടപാടുകള്‍ ഒഴികെ ഉഭയകക്ഷി വായ്പകള്‍, വിദേശ കടപത്രങ്ങള്‍ എന്നിവയുടെ തിരിച്ചടവുകളാണ് താല്‍ക്കാലികമായി നിറുത്തി വെക്കുന്നതെന്നാണ് ശ്രീലങ്കന്‍ ധനമന്ത്രാലയം അറിയിച്ചത്.

രാജ്യത്ത് ഉയര്‍ന്നു വരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടാന്‍ ഈ ഏപ്രിലില്‍ ആദ്യവാരം സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രൂപയുടെ തുടര്‍ച്ചയായുള്ള വിലയിടിവും ദിവസം 13 മണിക്കൂറിലേറെയുള്ള പവര്‍ക്കട്ടുമടക്കം ജീവിതം ദുരിത പൂര്‍ണമായതോടെയാണ് ജനങ്ങള്‍ തെരുവില്‍ വലിയ പ്രക്ഷോഭവുമായി ഇറങ്ങിയത്. 2.2 കോടി ജനങ്ങളുള്ള ദ്വീപ് രാഷ്ട്രം മുന്‍പൊരിക്കലുമില്ലാത്തത്ര പ്രതിസന്ധിയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

Author

Related Articles