News

വ്യവസായങ്ങള്‍ പ്രാദേശിക സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ആഭ്യന്തര വ്യവസായങ്ങള്‍, നിര്‍മ്മാണത്തില്‍ പരസ്പരം പിന്തുണയ്ക്കാനും പ്രാദേശിക സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനും നിര്‍ദേശിച്ച് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ദക്ഷിണ കൊറിയയിലും ജപ്പാനിലും കമ്പനികള്‍ സഹകരിക്കുന്നതു പോലെ പരസ്പരം പിന്തുണക്കണമെന്നാണ് ഗോയല്‍ ആവശ്യപ്പെട്ടത്. കൊറിയയും ജപ്പാനും ഇന്ത്യന്‍ സ്റ്റീല്‍ ഇറക്കുമതി ചെയ്യുകയല്ല, പകരം സ്വന്തം രാജ്യത്തു നിന്ന് സ്റ്റീല്‍ വാങ്ങുകയാണ് ചെയ്യുന്നതെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.

സാമൂഹികവും പാരിസ്ഥിതികവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് കമ്പനികള്‍ ഉത്തരവാദിത്തം പങ്കിടേണ്ടതുണ്ട്. ആഭ്യന്തര ഉത്പാദനത്തില്‍ പരസ്പരം പിന്തുണയ്ക്കേണ്ടതും ആവശ്യമാണ്. കൊറിയ ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിയെ ആശ്രയിക്കാതെ തദ്ദേശീയമായ കമ്പനികളെ മാത്രം ആശ്രയിക്കുന്നു. അവരുടെ ദേശസ്നേഹ മനോഭാവമാണ് അവിടെ വ്യക്തമാകുന്നത്, സിഐഐ മാനുഫാക്ചറിംഗ് കോണ്‍ക്ലേവ് 2022-നെ അഭിസംബോധന ചെയ്തുകൊണ്ട് വ്യവസായ മന്ത്രി പറഞ്ഞു.

ജാപ്പനീസ് കമ്പനികള്‍ ഇന്ത്യന്‍ സ്റ്റീല്‍ അനുവദിക്കുന്നില്ലെന്നും ഒരു ടണ്ണിന് 100 ഡോളര്‍ വിലയുള്ള പ്രാദേശികമായ ജാപ്പനീസ് സ്റ്റീലാണ് വാങ്ങുന്നതെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലും ഓരോ കമ്പനികളെയും പിന്തുണയ്ക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടത്തണമെന്ന് ഞാന്‍ കരുതുന്നു. കമ്പനികള്‍ പരസ്പരം പ്രോത്സാഹിപ്പിക്കണം.

എംഎസ്എംഇ-കളുമായി സഹകരിക്കാന്‍ വന്‍കിട കമ്പനികളോട് ഗോയല്‍ നിര്‍ദ്ദേശിച്ചു. കൃത്യസമയത്ത് പണമടയ്ക്കല്‍ ഉറപ്പാക്കുക, നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ യുവ മനസ്സുകളെ പരിശീലിപ്പിക്കുക എന്നിവയും ആവശ്യമാണ്. ഈ സാമ്പത്തിക വര്‍ഷം രാജ്യം കയറ്റുമതിയില്‍, 400 ബില്യണ്‍ ഡോളര്‍ മറികടക്കുമെന്നും, ഫെബ്രുവരിയില്‍ കയറ്റുമതി, 30 ബില്യണ്‍ ഡോളറിന് മുകളിലായിരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Author

Related Articles