News

ആദായ നികുതി അടയ്ക്കുന്നത് രാജ്യത്തെ ഒരു ശതമാനം പേര്‍ മാത്രമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഒരു ശതമാനം പേര്‍ മാത്രമാണ് ആദായ നികുതി അടയ്ക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പാര്‍ലമെന്റിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍ ഇക്കാര്യം പറഞ്ഞത്. 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ 2020 ഫെബ്രുവരി 5.78 കോടി വ്യക്തിഗത ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതില്‍ 1.46 കോടി പേര്‍ മാത്രമാണ് അഞ്ച് ലക്ഷം രൂപയിലേറെ വേതനമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 2019 ഫിനാന്‍സ് ആക്ട് പ്രകാരം അഞ്ച് ലക്ഷത്തിന് മുകളില്‍ വേതനം കൈപ്പറ്റുന്നവരാണ് ആദായ നികുതി കൃത്യമായി അടയ്‌ക്കേണ്ടത്. നികുതിയിളവുകളെ തുടര്‍ന്നാണ് ആദായ നികുതി പിരിവ് കുറയുന്നതെന്ന വാദവും ശക്തമാവുന്നുണ്ട്.

കൃത്യമായി നികുതി ഇളവുകള്‍ പരിശോധിക്കുന്നുണ്ടെന്ന് താക്കൂര്‍ വിശദീകരിച്ചു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിരവധി പുതിയ മാര്‍ഗങ്ങള്‍ അവലംബിച്ചതായും അദ്ദേഹം പറഞ്ഞു.  പണമിടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതും, പണമിടപാടുകള്‍ക്ക് രണ്ട് ലക്ഷം പരിധി നിശ്ചയിച്ചതും ഒന്നോ അതിലധികമോ അക്കൗണ്ടില്‍ നിന്നും ഒരു കോടി രൂപ ഒരു സാമ്പത്തിക വര്‍ഷം പിന്‍വലിക്കുന്ന ഒരാളില്‍ നിന്ന് രണ്ട് ശതമാനം ടിഡിഎസ് ഈടാക്കാനുള്ള തീരുമാനവുമടക്കം കേന്ദ്രം നികുതിയിളവ് പരിശോധിക്കാന്‍ നടത്തിയ എല്ലാ മാര്‍ഗ്ഗങ്ങളെ കുറിച്ചും കേന്ദ്രസഹമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിച്ചു.

Author

Related Articles