News

ടിസിഎസിന് പുതിയ നേട്ടം: വിപണി മൂല്യം 10 ലക്ഷം കോടി രൂപ പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ കമ്പനി

രാജ്യത്തെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (ടിസിഎസ്) പുതിയ നേട്ടം. റിലയന്‍സിന് ശേഷം വിപണി മൂല്യം (മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍) 10 ലക്ഷം കോടി രൂപ പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയായി ടിസിഎസ് തിങ്കളാഴ്ച്ച മാറി. ഓഹരി വിപണിയിലെ കുതിപ്പാണ് അപൂര്‍വനേട്ടത്തിലേക്ക് ടിസിഎസിനെ കൊണ്ടുവന്നത്. രാവിലത്തെ വ്യാപാരത്തില്‍ 6 ശതമാനത്തില്‍പ്പരം നേട്ടം കൈവരിക്കാന്‍ ടിസിഎസിന് കഴിഞ്ഞു. ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതി നടപ്പിലാക്കാന്‍ കമ്പനി തയ്യാറെടുക്കവെയാണ് വിപണിമൂല്യം കുതിച്ചുയര്‍ന്നത്. ബുധനാഴ്ച്ച ടിസിഎസ് ബോര്‍ഡ് ഡയറക്ടര്‍മാര്‍ യോഗം ചേരും.

ഇതേസമയം, തിങ്കളാഴ്ച്ച വ്യാപാരത്തില്‍ ടിസിഎസ് ഓഹരികള്‍ ബിഎസ്ഇ സൂചികയില്‍ 6.18 ശതമാനം ഉയര്‍ന്ന് 2,678.80 രൂപ എന്ന റെക്കോര്‍ഡ് വില തൊട്ടു. എന്‍സ്ഇ സൂചികയിലും എക്കാലത്തേയും ഉയര്‍ന്ന നേട്ടമാണ് കമ്പനി കുറിച്ചത്. എന്‍എസ്ഇയില്‍ ടിസിഎസ് ഓഹരി 6.16 ശതമാനം വര്‍ധിച്ച് 2,679 എന്ന നിലയിലെത്തി. ഓഹരി വിപണിയിലെ കുതിച്ചുച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഉച്ച വ്യാപാരത്തില്‍ കമ്പനിയുടെ വിപണിമൂല്യം 10,03,012.43 കോടി രൂപയായി (ബിഎസ്ഇ). കഴിഞ്ഞമാസമാണ് 9 ലക്ഷം കോടി രൂപ വിപണിമൂല്യം പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയായി ടിസിഎസ് മാറിയത്. നിലവില്‍ ഇന്ത്യന്‍ കമ്പനികളില്‍ ഏറ്റവും വിപണിമൂല്യമുള്ള രണ്ടാമത്തെ കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. ആദ്യസ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കയ്യടക്കുന്നു. 15,02,355.71 കോടി രൂപയാണ് റിലയന്‍സിന്റെ വിപണിമൂല്യം. രാജ്യത്ത് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളില്‍ ഏറ്റവും മുന്നില്‍ റിലയന്‍സുതന്നെ.

ടിസിഎസിന്റെ കാര്യമെടുത്താല്‍ ഓഹരികളുടെ തിരിച്ചുവാങ്ങല്‍ സാധ്യത പരിശോധിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ കമ്പനി. ഒക്ടോബര്‍ ഏഴിന് (ബുധന്‍) ചേരുന്ന ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗത്തില്‍ കമ്പനി ഇക്കാര്യം ചര്‍ച്ച ചെയ്യും. ബുധനാഴ്ച്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഓഹരികളുടെ തിരിച്ചുവാങ്ങല്‍ സാധ്യത പരിശോധിക്കുമെന്ന് ടിസിഎസ് സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ (സെബി) അറിയിച്ചു. ഇതേസമയം, തിരിച്ചുവാങ്ങല്‍ പദ്ധതി എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ടിസിഎസ് പുറത്തുവിട്ടിട്ടില്ല. സെപ്തംബര്‍ പാദത്തിലെ സാമ്പത്തിക വളര്‍ച്ച വിലയിരുത്തി ഓഹരിയുടമകള്‍ക്ക് രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കാനും ബോര്‍ഡിന് ആലോചനയുണ്ട്.

മുന്‍പ് 2018 -ല്‍ മുംബൈ ആസ്ഥാനമായ ടിസിഎസ് ഏകദേശം 16,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങിയിരുന്നു. അന്ന് ഓഹരിയൊന്നിന് 2,100 രൂപ എന്ന കണക്കിനാണ് കമ്പനി വില നിശ്ചയിച്ചത്. 7.61 കോടി ഓഹരികള്‍ ഇത്തരത്തില്‍ കമ്പനി തിരിച്ചുവാങ്ങി. 2017 -ലും സമാനമായ ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതി ടിസിഎസ് നടപ്പിലാക്കിയിരുന്നു. ഓഹരിയുടമകള്‍ക്ക് അധിക പണം തിരികെ നല്‍കുന്നതിനുള്ള ദീര്‍ഘകാല മൂലധനവിഹിതനയത്തിന്റെ ഭാഗമായാണ് തിരിച്ചുവാങ്ങല്‍ പദ്ധതിക്ക് ടിസിഎസ് മുന്‍കയ്യെടുക്കുന്നത്.

Author

Related Articles