News

പിരിച്ചുവിടലുകളുടെ കാലം കഴിഞ്ഞു, ഇനി റിക്രൂട്ട്‌മെന്റ്; കോഗ്നിസെന്റ് ക്യാമ്പസുകളിലേക്ക്, അവസരം ഇരുപതിനായിരം കടക്കും

ബെംഗളുരു: പ്രമുഖ ഐടി സേവന കമ്പനിയായ കോഗ്നിസെന്റ് ടെക്‌നോളജി സൊലൂഷന്‍സ് ക്യാമ്പസ് പ്ലേസ്‌മെന്റുകളുടെ എണ്ണം ഉയര്‍ത്തി.നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനി രാജ്യത്തെ ഡിജിറ്റല്‍ നിപുണരായ ഉദ്യോഗാര്‍ത്ഥികളുടെ  ലഭിക്കുന്നതിനായി ക്യാമ്പസുകളില്‍ നിന്ന് 20000 പേരെ നിയമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കോഗ്നിസെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രിയാന്‍ ഹംഫ്രീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വകലാശാലകളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഡിജിറ്റല്‍ നൈപുണ്യത്തോടെ ജോലി ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ കോഗ്നിസെന്റ് ഈ വര്‍ഷം തെരഞ്ഞെടുക്കുന്ന എഞ്ചിനീയറിങ് ,സയന്‍സ് ബിരുദധാരികളുടെ എണ്ണം മുപ്പത് ശതമാനം വര്‍ധിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ടീനെക്,ന്യൂജെഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി എഞ്ചിനീയറിങ് ബിരുദധാരികളുടെ തുടക്കവേതനം 18% വര്‍ധിപ്പിച്ച് വാര്‍ഷിക വേതനം 400,000 രൂപയാക്കി മാറ്റി. 100 പ്രമുഖ കോളജുകളില്‍ നിന്നും 80% പേര്‍ക്ക് കമ്പനി നിയമനം നല്‍കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ പിരിച്ചുവിടലുകളാണ് കമ്പനി നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ റിക്രൂട്ട്‌മെന്റിലേക്കാണ് നീങ്ങിയിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ പതിനായിരം മുതല്‍ 12000 പേരെ കമ്പനി പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ത്യയിലെ ജോലിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തന്നെയാണ് കമ്പനി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടിസിഎസിന് ശേഷം രണ്ട് ലക്ഷത്തോളം ജോലിക്കാരുള്ള രണ്ടാമത്തെ ഐടി കമ്പനിയായി കോഗ്നിസെന്റ് ഉയര്‍ന്നിരുന്നു. നിലവില്‍ ടിസിഎസിന് ഇന്ത്യയില്‍ 4,40,000 ജോലിക്കാരാണ് ഉള്ളത്. കോഗ്നിസെന്റിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ അതിവേഗ വളര്‍ച്ചയുള്ള ആകര്‍ഷക വിപണിയാണെന്നാണ് ബ്രിയാന്റെ അഭിപ്രായം.

Author

Related Articles