News

തിരിച്ചുവരാമെന്ന പ്രതീക്ഷ മങ്ങി; ബൈറ്റ്ഡാന്‍സ് ഇന്ത്യ വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നു

സുരക്ഷാ കാരണങ്ങളാല്‍ ടിക് ടോക്ക് ഉള്‍പ്പെടെ ഒന്നിലധികം ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നേരത്തെ ഇടക്കാല നിരോധനം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇടക്കാല നിരോധനം നടപ്പിലാക്കിയപ്പോള്‍ ചര്‍ച്ചകള്‍ക്ക് ശേഷം പല ആപ്പുകളും തിരികെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, സ്ഥിരമായ നിരോധന അറിയിപ്പോടെ, പ്രതീക്ഷ മങ്ങി.

ആപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും, ബൈറ്റ് ഡാന്‍സ് ഇന്ത്യ ജീവനക്കാര്‍ ശമ്പളപ്പട്ടികയില്‍ തുടരുകയും വ്യത്യസ്ത ജോലികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാല്‍ ചില സ്രോതസ്സുകള്‍ വഴി ലഭിച്ച വിവരം അനുസരിച്ച് ബൈറ്റ്ഡാന്‍സ് ഇന്ത്യ വന്‍തോതില്‍ പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്

ടീമിന്റെ വലുപ്പം കുറയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതരായിരിക്കുകയാണെങ്കിലും ഇന്ത്യയില്‍ വളരെ കുറച്ച് നിര്‍ണായക റോളുകള്‍ മാത്രമേ നിലനിര്‍ത്തുകയുള്ളൂവെന്നാണ് അറിയുന്നത്. ടിക് ടോക്ക്, ഹലോ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ബൈറ്റെഡന്‍സിന്റേതാണ്. എന്നാല്‍ ബൈറ്റ്ഡാന്‍സ് ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. ചൈനീസ് ആപ്പായ ടിക്ടോക്കിന്റെ നിരോധനം ഇന്ത്യന്‍ നിര്‍മിത ആപ്പുകള്‍ക്ക് അനുകൂലമായെന്ന് റിപ്പോര്‍ട്ട്. ടിക്ടോക്കിന് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ജോഷിന്റെ നേതൃത്വത്തിലുള്ള ഷോര്‍ട്ട് വീഡിയോ ആപ്പുകള്‍ വിപണി വിഹിതത്തിന്റെ 40 ശതമാനം പിടിച്ചെടുത്തിട്ടുണ്ട്.

Author

Related Articles