News

കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കേണ്ടെന്ന് ആര്‍ബിഐ; ജനുവരി മുതല്‍ പ്രാബല്യത്തില്‍

ആവര്‍ത്തിച്ചുള്ള ഓണ്‍ലൈന്‍ കാര്‍ഡ് പണമിടപാട് 2022 ജനുവരി ഒന്നുമുതല്‍ ബുദ്ധിമുട്ടേറിയതാകും. ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവ ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചുവെക്കേണ്ടതില്ലെന്ന തീരുമാനം ആര്‍ബിഐ നടപ്പാക്കാന്‍ തീരുമാനിച്ചതോടെയാണിത്. പദ്ധതി ജനുവരിയില്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ഇനിയും സമയം അനുവദിക്കാനാവില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ജൂലായില്‍നിന്ന് ഡിസംബര്‍വരെ സമയം നീട്ടിനല്‍കിയിരുന്നു.

കാര്‍ഡ് വഴി പണമിടപാട് നടത്തുമ്പോള്‍ ജനുവരി മുതല്‍ ഓരോതവണയും 16 അക്ക കാര്‍ഡ് നമ്പര്‍, കാര്‍ഡിന്റെ കാലാവധി തീരുന്ന തിയതി, സിവിവി എന്നിവ നല്‍കേണ്ടിവരും. അതിനുപകരമായി ടോക്കണൈസേഷനാണ് ആര്‍ബിഐ മുന്നോട്ടുവെക്കുന്നത്. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളുടെ അക്കൗണ്ട്, കാര്‍ഡ് വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കാനുള്ള അനുമതി ആര്‍ബിഐ റദ്ദാക്കാന്‍ തീരുമാനിച്ചത്. ഉപഭോക്താക്കളുടെ ഇടപാട് വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ ചോരുന്നത് കണക്കിലെടുത്താണ് കര്‍ശനമായി നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഒരുതവണ ഇടപാട് നടത്തിയാല്‍ ആ വിവരങ്ങള്‍ ഉപഭോക്താവിന്റെ അനുമതിയോടെ സൂക്ഷിച്ചുവെക്കാന്‍ നിലവില്‍ കഴിയും. എളുപ്പത്തില്‍ ഇടപാട് നടത്താന്‍ ഇത് സാഹയകരമായിരുന്നു. കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതിനുപകരമായി ടോക്കനൈസേഷന്‍ പോലുള്ള പകരം സംവിധാനമാണ് നടപ്പാക്കന്‍ കഴിയുക.   

കാര്‍ഡ് നെറ്റ് വര്‍ക്ക് സ്ഥാപനങ്ങളുമായി സഹകരിച്ചുവേണം  ടോക്കനൈഷേന്‍ പദ്ധതി ആവിഷ്‌കരിക്കാന്‍. കാര്‍ഡ് വിവരങ്ങള്‍ രഹസ്യമാക്കിവെച്ച് അതിനുപകരം ടോക്കണോ കോഡോ നല്‍കിയാണിത് നടപ്പാക്കാന്‍ കഴിയുക. കാര്‍ഡ് ശൃംഖല കൈകാര്യംചെയ്യുന്ന വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവരാകും ടോക്കണുകള്‍ നല്‍കുക. ഡാറ്റ ചോര്‍ച്ചയിലുടെയുള്ള സുരക്ഷാവീഴ്ചമൂലം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 2,545 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 119 കോടി രൂപയാണ് തട്ടിപ്പുകാര്‍ കൊണ്ടുപോയത്.


Author

Related Articles