News

ഈ വര്‍ഷം 500 കമ്പനികളുടെ ആകെ മൂല്യം 90 ലക്ഷം കോടി രൂപ ഉയര്‍ന്നു

രാജ്യത്തെ ഏറ്റവും വലിയ 500 കമ്പനികളുടെ മൂല്യം ഈ വര്‍ഷം കൂടിയത് ഏകദേശം 90 ലക്ഷം കോടി രൂപ. ഇതോടെ ഇവയുടെ ഓഹരി വിപണിയിലെ ആകെ മൂല്യം 228 ലക്ഷം കോടി രൂപയായെന്നും ഹുറൂണ്‍ ഇന്ത്യ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിറ്റല്‍ സാമ്പത്തിക മേഖലയുടെ അതിവേഗ വളര്‍ച്ച, കോവിഡ് വ്യാപനത്തിനു ശേഷം നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസം കൂടിയത് തുടങ്ങിയവയെല്ലാം ഈ നേട്ടത്തിന് കാരണമായി. ഇന്ത്യയുടെ ആകെ ജിഡിപിയേക്കാള്‍ കൂടുതലാണ് ഈ 500 കമ്പനികളുടെ മൂല്യം. ടോപ്പ് 10 കമ്പനികളുടെ മൂല്യത്തില്‍ 47 ശതമാനം വര്‍ധനയുണ്ടായി. ഈ പത്ത് കമ്പനികള്‍ ചേര്‍ത്തത് 72.7 ലക്ഷം കോടി രൂപയാണ്.

500 കമ്പനികളുടെ ആകെ വില്‍പ്പന വരുമാനം 770 ശതകോടി ഡോളറിന്റേതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ കമ്പനികളിലായി 69 ലക്ഷം പേര്‍ ജോലി ചെയ്യുന്നു. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സോഫ്റ്റ് വെയര്‍ സര്‍വീസസ്, ഹെല്‍ത്ത് കെയര്‍ മേഖലകളിലെ കമ്പനികള്‍ ചേര്‍ന്ന് 40 ലക്ഷം കോടി രൂപയുടെ മൂല്യം ഈ വര്‍ഷം കൂട്ടിച്ചേര്‍ത്തു. ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനവും ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളുടെ മൂല്യവുമാണ് കണക്കാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 30 വരെയുള്ള കാലയളവിലെ കണക്കാണ് ഹുറൂണ്‍ ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചുരുങ്ങിയത് 5600 കോടി രൂപ മൂല്യമുള്ള കമ്പനികളെയാണ് 500 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

News Desk
Author

Related Articles