News

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപയുമായി ടിവിഎസ്

ചെന്നൈ: ടിവിഎസ് മോട്ടോര്‍ കമ്പനി, അതിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങളായ ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ് ലിമിറ്റഡ്, സുന്ദരം-ക്ലേടണ്‍ ലിമിറ്റഡ് തുടങ്ങിയവരുമായി ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഗ്രൂപ്പിന്റെ സാമൂഹ്യ സേവന വിഭാഗമായ ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റ് നിലവില്‍ നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടാതെയാണിത്.

കോവിഡ്-19 ആധുനിക ചരിത്രത്തിലെ ആഭൂതപൂര്‍വ്വമായ കാലത്തെ അടയാളപ്പെടുത്തുന്നതാണ്. ഈ പോരാട്ടം മറികടക്കാന്‍ മാനവികതയാണ് ആവശ്യം. കോവിഡിനെതിരായ സര്‍ക്കാരിന്റെ ശക്തമായ പോരാട്ടത്തെ അഭിനന്ദിക്കുന്നുവെന്നും രാജ്യം ഒന്നാകെ പരസ്പരം പിന്തുണയ്ക്കുന്ന ഈ ഘട്ടത്തില്‍ തങ്ങളും സഹകരിക്കുകയാണെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ പറഞ്ഞു.

ഗ്രൂപ്പിന്റെ സാമൂഹ്യ സേവന വിഭാഗമായ ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റ് മാസ്‌ക്ക്, ഭക്ഷണം തുടങ്ങിയവ നല്‍കി മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്നുണ്ട്. രാജ്യത്തെ ആശുപത്രികളെ പിന്തുണയ്ക്കുന്നതിനായി വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള മാര്‍ഗങ്ങളും ടിവിഎസിന്റെ ആലോചനയിലുണ്ട്.

നേരത്തെ, ജാപ്പനീസ് നിർമ്മാതാക്കളായ ഹോണ്ടയും കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഹോണ്ട ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാതിത്വ വിഭാഗമായ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ഇന്ത്യയിലെ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സഹായത്തിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഹോണ്ടയുടെ ഹൈ പ്രഷര്‍ ബാക്ക്പാക്ക് സ്‌പ്രെയറുകളുടെ 2000 യൂണിറ്റുകള്‍ അടിയന്തിരമായി നല്‍കും.

ഈ സ്‌പ്രെയറുകള്‍ ആശുപത്രി, പൊതുഗതാഗതം, റയില്‍വേ സ്റ്റേഷനുകള്‍, പൊതു കാന്റീനുകള്‍, പൊതുയിടങ്ങള്‍ തടങ്ങിയവ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കാം. സര്‍ക്കാരുമായി ആലോചിച്ചാണ് ഹോണ്ട ഇതിനു വേണ്ട നടപടികള്‍ സ്വീകരിച്ചത്. ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഓട്ടോ വ്യവസായ രംഗത്തു നിന്നുള്ള സഹായങ്ങളുടെ ഭാഗമാണിത്.

Author

Related Articles