News

എന്‍എംസിയില്‍ മറ്റൊരു രാജിയും കൂടി; ചെയര്‍മാനും പടിയറങ്ങി; സാമ്പത്തിക തിരിമറിയില്‍ കമ്പനിക്ക് ഉണ്ടായത് അധിക ബാധ്യത

ദുബായ്:യുഎഇയിലെ ഏറ്റവും വലിയ  ആശുപത്രി ശൃഖലയായ  എന്‍എംസിയുടെ ചെയര്‍മാനും ഡയറക്ടറം കൂടിയായ എച്ച് ജെ മാര്‍ക്ക്  ടോംപ്കിന്‍സ് രാജിവെച്ചതായി വിവരം. ആരോഗ്യപരമായ കാരണങ്ങള്‍ മൂലമാണ് ടോംപ് കിന്‍സ് രാജിവെക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. അനാരോഗ്യം മൂലം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍  നിന്നും ചുമതലകളില്‍ നിന്നും ആഴ്ച്ചകളോളം വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. അതേസമയം ടോംപ്കിന്‍സിന് പകരം  അദ്ദേഹത്തിന് പകരം ഫൈസല്‍ ബെല്‍ഹോളനെ കമ്പനി നിയമിക്കുകയും ചെയ്തു. എന്നാല്‍ എന്‍എംസി  ഹെല്‍ത്ത് കെയര്‍ നിലവില്‍  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. 

2012 ല്‍ കമ്പനിയുടെ ഐപിഒയ്ക്ക് മുന്‍പ് ചെയര്‍മാനായിരുന്ന ടോംപ്കിന്‍സ് കഴിഞ്ഞ ഏതാനും ആഴ്ചകളായി അനാരോഗ്യം അനുഭവിക്കുകയായിരുന്നു.  എന്നാല്‍ എന്‍എംസി ഇപ്പോള്‍ നേരിടുന്ന അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ രാജി. കമ്പനിക്കകത്ത് നടന്ന സാമ്പത്തിക തിരിമറികളുടെയും, കടബാധ്യതകളുടെയും വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നതാണ്.    

അതേസമയം എന്‍എംസി ഹെല്‍ത്തിന്റെ ചീഫ് റീസ്‌ട്രെക്ചറിംഗ് ഓഫീസറായി പിഡബ്ല്യൂസിയിലെ മുന്‍ റീസ്‌ട്രെക്ചറിംഗ് പാര്‍ടണറായ മാത്യു ജെ വില്‍ഡിനെ നിയമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കമ്പനി ഇപ്പോള്‍ നേരിടുന്ന  സാമ്പത്തിക പ്രതിസന്ധിയടക്കം പരിഹരിക്കുകയെന്നതാണ് മാത്യു ജെ വിള്‍ഡന് മുന്‍പിലുള്ള വെല്ലുവിളികള്‍. എന്നാല്‍ എന്‍എംസിയുടെ ആകെ വരുന്ന കടബാധ്യത 6.6 ബില്യണ്‍ ഡോളറാണെന്നാണ് വിവരം.  നേരത്തെ അഞ്ച് ബില്യണ്‍ ഡോളറിന്റെ കടബാധ്യതയായിരുന്നു എന്‍എംസിയുടെ ബോര്‍ഡ് കണ്ടെ്ത്തിയത്.  ഇപ്പോള്‍ 1.6 ബില്യണ്‍ ഡോളറിന്റെ പുതിയ  കടം കൂടി കണ്ടെത്തിയെന്നാണ് വിവരം.  360 മില്യണ്‍ ഡോളറിന്റെ ഓഹരികളാക്കി മാറ്റാവുന്ന കടപത്രങ്ങളും, 460 മില്യണ്‍ ഡോളറിന്റെ പുതിയ 460 ഡോളറിന്റെ സുകുകളും പുതുതായി കണ്ടെത്തിയെന്ന് കമ്പനി ലണ്ടന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ സമര്‍പ്പിച്ച ഫയലിംഗിലൂടെ വ്യക്തമാക്കി. എന്നാല്‍ ഈ മാസം തുടക്കത്തില്‍  അഞ്ച് ബില്യണ്‍ ഡോളറിന്റെ  കടബാധ്യതയാണ് കമ്പനി കണ്ടെത്തിയിരുന്നത്. കമ്പനിയുടെ സ്ഥാപകനായ ബിആര്‍ ഷെട്ടിയും, സംഘവും നടത്തിയ സാമ്പത്തിക തിരിമറിയാണ് കടബാധ്യത പെരുകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.  

ആകെ വരുന്ന കടം 2.5 ബില്യണ്‍ ഡോളറായിരുന്നു ഉണ്ടായിരുന്നതെന്നാണ 2019 ല്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കടബാധ്യതയുടെ പൂര്‍ണമായ വിവരങ്ങള്‍  പുറത്തുവരുന്നത് കമ്പനിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തിരിമറികളുടെയും, ആരോപണങ്ങളുടെയും  അന്വേഷണത്തിലാണ്. കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ലണ്ടന്‍ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് എന്‍എംസി കടബാധ്യതയുമായി ബന്ധപ്പെട്ട പൂര്‍ണ വിവരം പുറത്തുവിട്ടത്.  

അതേസമയം കഴിഞ്ഞ ജൂണില്‍ എന്‍എംസി സമര്‍പ്പിച്ച ഫയലിംഗില്‍  2.1 ബില്യണ്‍ ഡോളര്‍ കടബാധ്യത മാത്രമാണ് ചൂണ്ടിക്കാട്ടിയത്.  അതേമയം ഡയറക്ടര്‍ ബോര്‍ഡിനോട് വെളിപ്പെടുത്താത്തും ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതുമായ 2.7 ബില്യണ്‍ ഡോളറിന്റെ ബാധ്യതകള്‍ കൂടി പുതുതായി കണ്ടെത്തിയതായി കമ്പനി കഴിഞ്ഞമാസം വ്യക്തമാക്കി.  കമ്പനിക്കകത്ത് നടന്ന സാമ്പത്തിക തിരിമറിയുടെ പശ്ചാത്തലത്തില്‍ എന്‍എംസിയുടെ വിവിധ  ഹോസ്പിറ്റലുകളിലെ ജീവനക്കാരുടെ ശമ്പളമടക്കം മുടങ്ങിക്കിടക്കുകയാണ്. ജീവനക്കാരുടെ ശമ്പളം കൊടുക്കാനുള്ള അടിയന്തിര നടപടികള്‍ കമ്പനി സ്വീകരിച്ചുവെന്നാണ് വിവരം.   

യുഎഇയിലെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ശൃംഖലയായ എന്‍എംസിയിലെ  മുന്‍മാനേജ്‌മെന്റ് നേരെ നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയമ നടപടിക്ക് കമ്പനിയുടെ ബോര്‍ഡ് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.   കമ്പനിക്കകത്ത് നടന്ന സാമ്പത്തിക തിരിമറിയുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.  മുന്‍ സിഇഒ കൂടിയായ പ്രശാന്ത് മങ്ങാട്ടടക്കം സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് നിയമ നടപടി നേരിടേണ്ടി വരുമന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  സാമ്പത്തിക തിരമറിയുമായി ബന്ധപ്പെട്ട് കമ്പനിയില്‍ അറിവുള്ള ആരും നിയമ നടപടികള്‍ക്ക് വിധേയമാകുമെന്നാണ് വിവരം. എന്നാല്‍ എന്‍എംസിയിലെ ഓഹരിയടക്കം പെരുപ്പിച്ച് കാണിച്ച എന്‍എംസി സ്ഥാപകനായ ബിആര്‍ ഷെട്ടിയും നിയമത്തിന് മുന്‍പില്‍ കീഴടങ്ങേണ്ടി വന്നേക്കും.  സാമ്പത്തിക ക്രമക്കേടിന് നേരെ അന്വേഷണം നടത്താന്‍  എന്‍എംസിയുടെ ബോര്‍ഡ് അംഗീകാരവും നല്‍കുകയും ചെയ്തതോടെ ബിആര്‍ ഷെട്ടിയും, സംഘവും  കുടുക്കില്‍പ്പെടും. 

എന്നാല്‍ കമ്പനി ബോര്‍ഡിന്റെ അറിവോടെയുള്ള 0.3 ബില്യണ്‍ ഡോളറിന്റെ ബാധ്യതകളും പുതുതായി കണ്ടെത്തിയതായും അതില്‍ 0.8 ബില്യണ്‍ ഡോളറിന്റെ ബാധ്യതകളും, 0.4 ബില്യണ്‍ ഡോളറിന്റെ അധിക ബാധ്യതകളും ഉണ്ടെന്ന  റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.  കമ്പനിയുടെ കടബാധ്യതയുടെ വലിപ്പം പരിശോധിക്കാനുള്ള നീക്കമാണ് ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. ബിആര്‍ ഷെട്ടിക്ക് നേരെ മഡ്ഡിവാട്ടേഴ്സ് അഴിച്ചുവിട്ട ഗുരുതരമായ ആരോപണങ്ങളടക്കം അന്വേഷിക്കാനും കമ്പനി തീരുമാനിചിട്ടുണ്ട്.  എന്‍ംഎസിയില്‍ എന്തുകൊണ്ടാണ് ഭീമമായ  കടബാധ്യതയുണ്ടായതെന്ന കാര്യത്തില്‍ ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.  എന്നാല്‍  ആരോഗ്യപരമയാ കാരണങ്ങള്‍ മൂലം കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് ഷേണായി രാജി സമര്‍പ്പിച്ചതായും കമ്പനി വ്യക്തമാക്കി.  

Author

Related Articles