News

ആപ്പിളിനോട് സഹായം അഭ്യര്‍ത്ഥിച്ച് യുക്രൈന്‍; റഷ്യയില്‍ ഉല്‍പ്പന്നങ്ങളുടെ വിതരണവും സേവനങ്ങളും നിര്‍ത്തിവെക്കണം

റഷ്യ തങ്ങള്‍ക്കു നേരെ നടത്തുന്ന നീതീകരിക്കാനാവാത്ത ആക്രമണത്തിനെതിരെ പിന്തുണ അഭ്യര്‍ത്ഥിച്ച് യുക്രൈന്‍ ആഗോള സമൂഹത്തെയും ടെക്‌നോളജി കോര്‍പറേറ്റുകളെയും സമീപിക്കുന്നു. റഷ്യയിലേക്കുള്ള ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളുടെയും വിതരണവും സേവനങ്ങളും നിര്‍ത്തിവെക്കണമെന്ന് കാണിച്ച് യുക്രൈന്‍ ഉപപ്രധാനമന്ത്രി മൈക്കലോ ഫെഡോറോവ് ആപ്പിള്‍ സിഇഒ ടിം കുക്കിന് കത്തയച്ചു.

ഈ 2022ലും യുക്രയിനിലെ ജനവാസകേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും കിന്റര്‍ഗാര്‍ഡനുകള്‍ക്കും നേരെ റഷ്യ ക്രൂയിസ് മിസ്സൈലുപയോഗിക്കുകയാണ്. തങ്ങളുടെ പട്ടാളവും ജനങ്ങളും അവസാന ശ്വാസം വരെ പൊരുതി നില്‍ക്കും. ലോകം മുഴുവന്‍ റഷ്യന്‍ ആക്രമണത്തെ അപലപിക്കുകയാണ്. പല രാജ്ജ്യങ്ങളും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്, കത്തില്‍ പറയുന്നു.

ടാങ്കുകള്‍ക്കും മിസ്സൈലുകള്‍ക്കുമുള്ള ഇക്കാലത്തെ മറുപടി മോഡേണ്‍ ടെക്‌നോളജിയാണ്. ആപ്പിള്‍ ഞങ്ങളുടെ അഭ്യര്‍ത്ഥന കേട്ട് അനുകൂലമായി പ്രവര്‍ത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. റഷ്യയിലേക്കുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉടനെ നിര്‍ത്തിവെക്കണം. ആപ്പ് സ്റ്റോര്‍ സേവനവും നിര്‍ത്തണം. അത് റഷ്യയിലെ ചെറുപ്പക്കാരെ യുദ്ധത്തിനെതിരെ മോട്ടിവേറ്റ് ചെയ്യും. യുദ്ധത്തിനെതിരെ പൊതുജനാഭിപ്രായം ശക്തമാക്കും. അത് റഷ്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഫെഡോറോവ് ചൂണ്ടിക്കാട്ടി.

Author

Related Articles