News

തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു; നഗരത്തിലെ സ്ഥിതി ആശങ്കയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ ആശയും ആശങ്കയും നല്‍കുന്ന കണക്കുകള്‍ പുറത്ത്. മൊത്തം തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും നഗര തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. ഫെബ്രുവരിയില്‍ 6.99 ശതമാനമായിരുന്നു നഗര തൊഴിലില്ലായ്മ. മാര്‍ച്ചില്‍ ഇത് 7.24 ശതമാനം ആയി ഉയര്‍ന്നു. തുടര്‍ച്ചയായി രണ്ടു മാസം നഗര തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിരുന്നു എങ്കിലും മാര്‍ച്ചില്‍ കൂടുകയാണ് ചെയ്തത്.

കൊറോണ രോഗ വ്യാപനത്തിന്റെ രണ്ടാംഘട്ടം പല ഭാഗങ്ങളിലും സംഭവിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നഗര മേഖലയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചിരിക്കുന്നത്. അതേസമയം, മൊത്തം തൊഴിലില്ലായ്മ നിരക്ക് പരിശോധിച്ചാല്‍ കുറഞ്ഞു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 6.90ല്‍ നിന്ന് 6.52ലേക്ക് കുറയുകയാണ് ചെയ്തത് എന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

അതേസമയം, ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ട്. 6.86 ശതമാനമായിരുന്നു ഫെബ്രുവരിയില്‍. ഇത് മാര്‍ച്ചില്‍ 6.19 ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം ലോക്ക് ഡൗണിന് മഹാരാഷ്ട്രയിലെ പല ഭാഗങ്ങളിലും സാധ്യത പറയുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷം മുമ്പുള്ള പോലെ അല്ല സാഹചര്യം. ലോക്ക്ഡൗണിനെതിരെ പല കോണുകളില്‍ നിന്നും സ്വരം ഉയരുന്നുണ്ട്. ഒരു തവണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴുള്ള സാഹചര്യം എല്ലാവരും അറിഞ്ഞതാണ്.

കൂടാതെ വാക്സിന്‍ വിതരണം ഇപ്പോള്‍ കാര്യക്ഷമമായി നടക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ വിപണിയില്‍ ആശങ്ക വയ്ക്കേണ്ടതില്ല എന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ഉപയോഗിക്കുക, ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വച്ചാല്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കാമെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു.

Author

Related Articles