News

കേന്ദ്ര ബജറ്റ് 2021: സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് 2021 അവതരിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ രാജ്യത്തുടനീളമുള്ള വാര്‍ഷിക സാമ്പത്തിക വികസനത്തെക്കുറിച്ച് വ്യക്തമാക്കും.

അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷിക മേഖല, വ്യാവസായിക ഉല്‍പാദനം, തൊഴില്‍, കയറ്റുമതി, ഇറക്കുമതി, പണ വിതരണം, വിദേശനാണ്യ ശേഖരം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും ബജറ്റിനെയും സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങള്‍ എന്നിവ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച നിരക്ക് 11 ശതമാനമാകുമെന്ന പ്രവചനം റിപ്പോര്‍ട്ടില്‍ ഉളളതായാണ് പുറത്തുവരുന്ന സൂചന.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഊര്‍ജ്ജം നല്‍കാന്‍ ആത്മനിര്‍ഭര്‍ ഭാരത് നയങ്ങളുമായി ഒത്തുചേര്‍ന്ന് പോകുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ ഫെബ്രുവരി 1-ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തുമെന്ന് പ്രതീക്ഷ.
രാജ്യത്തേക്ക് നിലവാരം കുറഞ്ഞ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടയാന്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചേക്കും. 2020-ലെ സാമ്പത്തിക വര്‍ഷത്തില്‍ 475 ബില്ല്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്.

വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ടല്ലെന്നും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയ്ക്ക് അത്യന്താപേക്ഷിതമാണ് ഈ നയമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പൊതുവില്‍ രാജ്യത്തേക്കുള്ള ഇറക്കുമതിയെ ലക്ഷ്യമിട്ടല്ല നികുതിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പകരം, ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ ലഭ്യമായിട്ടുള്ള ചില മേഖലകളിലെ ഉല്‍പന്നങ്ങളുടെ ഇറക്കുമതിയെ മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കൂടാതെ, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വസ്തുക്കളെക്കാള്‍ കൂടുതല്‍ നികുതി അസംസ്‌കൃത വസ്തുക്കള്‍ക്കും ഏര്‍പ്പെടുത്തും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 1,173 വസ്തുക്കളുടെ പട്ടിക സര്‍ക്കാരിന് വ്യാവസായിക രംഗത്തുള്ളവര്‍ നല്‍കിയിരുന്നു. ഇതില്‍ വാഹന ഘടകങ്ങള്‍, എസിയുടെ കംപ്രസര്‍, റഫ്രിജറേറ്ററുകള്‍, സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങള്‍, വൈദ്യുതോപകരണങ്ങള്‍ എന്നിവ ഈ പട്ടികയില്‍പ്പെടുന്നു. ഇവയില്‍ മിക്കതും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. എന്നാല്‍ തന്നെയും വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ തന്നെ പ്രാദേശിക ഉല്‍പന്നങ്ങള്‍ കൊണ്ട് ഇവയുടെ ദൗര്‍ലഭ്യം ഉണ്ടാകുന്നത് തടയാന്‍ കഴിയുകയും ചെയ്യും.

2019-ലെ സാമ്പത്തിക വര്‍ഷത്തില്‍ ഈ പട്ടികയില്‍പ്പെടുന്ന 12 ബില്ല്യണ്‍ ഡോളറിന്റെ വസ്തുക്കള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 2.3 ശതമാനം വരുമിത്. എന്നാല്‍ ചൈനയില്‍ നിന്നുമുള്ള ഇറക്കുമതിയുടെ 17 ശതമാനം ആണിത്. രാജ്യങ്ങളെ പ്രത്യേകം എടുത്ത് പറഞ്ഞു കൊണ്ടല്ല നികുതി വര്‍ദ്ധിപ്പിക്കുന്നത് എങ്കിലും ചൈനയെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. കാരണം, ഇന്ത്യയിലേക്ക് വില കുറഞ്ഞതും ഗുണ നിലവാരം കുറഞ്ഞതുമായ വസ്തുക്കള്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നുമാണ്.

നേരത്തെ വാണിജ്യ, വ്യവസായ മന്ത്രാലയം 300 ഉല്‍പന്നങ്ങളുടെ കസ്റ്റംസ് നികുതി വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ചെരുപ്പ്, ഫര്‍ണിച്ചര്‍, ടിവിയുടെ ഘടകങ്ങള്‍, രാസ വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. അത്യാവശ്യമല്ലാത്ത ഇറക്കുമതിയായി പരിഗണിക്കപ്പെടുന്നവയാണ് ഇവ.
ചൈന ഇന്ത്യയുടെ അതിര്‍ത്തിയില്‍ നടത്തുന്ന കൈയേറ്റങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന് കോവിഡും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയിലെ തടസ്സങ്ങളും സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു.

കോവിഡ് മൂലമുള്ള ലോക്ക്ഡൗണും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മന്ദീകരണവും ഏതാനും വര്‍ഷങ്ങളായുള്ള സാമ്പത്തിക മാന്ദ്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച അവസ്ഥയില്‍ നിന്നും തിരിച്ചു കയറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കമ്പനികളും നികുതിയിളവ് പ്രതീക്ഷിക്കുന്നു. നിര്‍മ്മാണ ചെലവ് വര്‍ദ്ധിക്കുന്നതിനാല്‍ ഇത് അനിവാര്യമാണ്. പൊതു മേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തികള്‍ ഏറ്റെടുക്കുന്നതിനായി ബാഡ് ബാങ്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനം നിര്‍മ്മല സീതാരാമന്‍ നടത്തുമെന്നാണ് ബാങ്കിങ് മേഖലയിലെ നിരീക്ഷകരുടെ അഭിപ്രായം.

Author

Related Articles