News

2030 ഓടെ ഇന്ത്യയുടെ ടെക്‌സ്റ്റൈല്‍ കയറ്റുമതി 100 ബില്യണ്‍ ഡോളറായി ഉയരും: കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ടെക്സ്റ്റൈല്‍ മേഖല ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തുന്നതിനാല്‍ 2030 ഓടെ രാജ്യത്തെ തുണിത്തരങ്ങളുടെ കയറ്റുമതി 100 ബില്യണ്‍ ഡോളറായി ഉയരുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. യുഎഇയിലും ഓസ്‌ട്രേലിയയിലും ഈ മേഖലയ്ക്ക് സീറോ ഡ്യൂട്ടി ആക്‌സസ് ലഭിക്കുന്നതിനാല്‍ കയറ്റുമതിക്ക് ഉത്തേജനം ലഭിക്കുമെന്നും ടെക്‌സ്‌റ്റൈല്‍സ് മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളുമായും ഇന്ത്യ വ്യാപാര കരാറില്‍ ഒപ്പുവച്ചു.

യൂറോപ്യന്‍ യൂണിയന്‍, കാനഡ, യുകെ എന്നിവിടങ്ങളിലും ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ (ജിസിസി) അംഗരാജ്യങ്ങളുടെ വിപണികളിലും സീറോ ഡ്യൂട്ടി ആക്‌സസ് ലഭിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഈ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര ഉടമ്പടികള്‍ ചര്‍ച്ച ചെയ്യുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ടെക്‌സ്‌റ്റൈല്‍സ് കയറ്റുമതി 43 ബില്യണ്‍ ഡോളറായിരുന്നു.

മുന്‍ വര്‍ഷം ഇത് 33 ബില്യണ്‍ ഡോളറായിരുന്നു. 2030ഓടെ കയറ്റുമതി 100 ബില്യണ്‍ ഡോളറിലേക്ക് എത്തിക്കുന്നതിന് കഠിന പരിശ്രമം നടത്തുമെന്നും ഗോയല്‍ പറഞ്ഞു. നിലവിലെ അന്താരാഷ്ട്ര സാഹചര്യം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ വ്യവസായത്തിന് ഇത് വലിയ അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് പരുത്തി ഉത്പാദനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി എടുത്തുപറഞ്ഞു.

Author

Related Articles