News

യുണൈറ്റഡ് ബ്രുവറീസിലെ വിജയ് മല്യയുടെ ഓഹരികള്‍ വാങ്ങി ഹൈനകെന്‍; 5825 കോടി രൂപയുടെ ഇടപാട്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്പനികളില്‍ രണ്ടാം സ്ഥാനത്തുള്ള ഹൈനകെന്‍, വിജയ് മല്യയുടെ ഓഹരികള്‍ വാങ്ങി. യുണൈറ്റഡ് ബ്രുവറീസിലെ 14.99 ശതമാനം ഓഹരികളാണ് വാങ്ങിയത്. ഇതോടെ കമ്പനിയില്‍ ഹൈനകെന് 61.5 ശതമാനം ഓഹരികളുടെ ഉടമസ്ഥതയായി. 5825 കോടിയ്ക്കാണ് ഓഹരികള്‍ വാങ്ങിയത്. 

ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴിയാണ് ഈ ഓഹരികള്‍ ഹൈനകെന്‍ വാങ്ങിയത്. ഇതേ വഴിയില്‍ തന്നെ ബാങ്കുകളില്‍ ഈടായി വെച്ചിരിക്കുന്ന ഓഹരികളും കമ്പനി വാങ്ങിയേക്കും. ബിയര്‍ മാര്‍ക്കറ്റ് വിപണിയില്‍ ഇന്ത്യയിലെ പാതിയും യുബിഎല്ലിന്റെ പക്കലാണ്. അവശേഷിക്കുന്ന 11 ശതമാനം ഓഹരികള്‍ കൂടി വാങ്ങിയാല്‍ ഹൈനകെന് 72 ശതമാനം ഓഹരികള്‍ സ്വന്തമാകും.

കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസിനെ തുടര്‍ന്ന് രാജ്യം വിട്ട വിജയ് മല്യയുടെ പേരിലുണ്ടായിരുന്നതായിരുന്നു ഈ ഓഹരികള്‍. മല്യ ലണ്ടനിലേക്ക് കടന്നതിന് പിന്നാലെ ഇഡി ഇദ്ദേഹത്തിന്റെ ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. 9000 കോടിയുടെ വായ്പാ തട്ടിപ്പിലാണ് ഇദ്ദേഹം പ്രതിയായിരിക്കുന്നത്. ഇതിന് പകരമായി ഇഡി വിജയ് മല്യയുടെ ഓഹരികള്‍ ബാങ്കുകള്‍ക്ക് കൈമാറിയിരുന്നു. പിഎംഎല്‍എ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ ഓഹരികളാണ് ഇപ്പോള്‍ ഹൈനകെന്റെ കൈയ്യിലേക്ക് എത്തുന്നത്.

Author

Related Articles