News

പച്ചക്കറി വില കുതിക്കുന്നു; തക്കാളി കിലോഗ്രാമിന് 140 രൂപ

പച്ചക്കറി വില കുതിക്കുന്നു. തമിഴ്‌നാട്ടിലെ ചില്ലറ വില്‍പ്പനക്കാര്‍ കിലോഗ്രാമിന് 140 രൂപ വരെ വിലയിലാണ് ഇപ്പോള്‍ തക്കാളി വില്‍ക്കുന്നത്. കേരളത്തിലും ചില്ലറ വില്‍പ്പനക്കാര്‍ 100 രൂപ മുതല്‍ 120 രൂപ വരെ വിലയിലാണ് തക്കാളി വില്‍ക്കുന്നത്. മൊത്ത വ്യാപാര കേന്ദ്രങ്ങളിലും കിലോഗ്രാമിന് 80 രൂപ മുതലാണ് വ്യാപാരം. കിലോഗ്രാമിന് 30 രൂപ മുതല്‍ 40 രൂപ വരെ വിലയുണ്ടായിരുന്ന പച്ചക്കറികള്‍ക്കെല്ലാം ഇപ്പോള്‍ ഇരട്ടിയാണ് വില. കിലോഗ്രാമിന് 70 രൂപ മുതല്‍ 80 രൂപ വരെ നിരക്കിലാണ് ബീന്‍സും, കാരറ്റും ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വ്യാപാരം.

ബീന്‍സിനും പയറിനും ഒക്കെ കൊച്ചിയില്‍ 80 രൂപ വരെ റീട്ടെയ്ല്‍ വില ഈടാക്കുമ്പോള്‍ വെണ്ടയ്ക്ക വില കിലോഗ്രാമിന് 90 രൂപ വരെയാണ് ഈടാക്കുന്നത്. കുതിച്ചുയര്‍ന്ന തക്കാളി വില നിയന്ത്രിക്കാന്‍ തമിഴ്‌നാട് അടിയന്തര നടപടികള്‍ സ്വീകരിച്ചു. പച്ചക്കറിക്കുണ്ടായ വില വര്‍ധന കുടുംബ ബജറ്റുകളെ ബാധിക്കുന്നതിനാല്‍ ആണ് വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ ഇടപൈടല്‍. സര്‍ക്കാര്‍ ശേഖരിച്ച തക്കാളികള്‍ 85 രൂപയ്ക്ക് വിപണിയില്‍ എത്തിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം കേരളത്തിലെ ഉയരുന്ന പച്ചക്കറി വിലയ്ക്ക് തടയിടാന്‍ ഇതുവരെ നടപടികള്‍ ഒന്നുമില്ല.
വെല്ലുവിളിയായത് ലഭ്യതക്കുറവ്

അപ്രതീക്ഷിതമായി എത്തിയ മഴക്കെടുതികള്‍ മൂലം വിളവെടുക്കാന്‍ ആയതും കൃഷി നശിച്ചതും ഒക്കെയാണ് തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വില വര്‍ധനക്ക് കാരണമായത്. തമിഴ്‌നാട്ടില്‍ പച്ചക്കറി വില ഉയര്‍ന്നത് കേരളത്തില്‍ എത്തുന്ന പച്ചക്കറികളുടെയും വില വര്‍ധനക്ക് കാരണമായി. ആന്ധ്രയിലും ഉണ്ടായി വ്യാപകമായ കൃഷി നഷ്ടം. കര്‍ണാടകയിലും തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ക്ക് വില ഉയരാന്‍ വ്യാപകമായ മഴ കാരണമായി. വളരെ കുറച്ച് തക്കാളികള്‍ മാത്രമാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ എത്തുന്നത്. കോയമ്പേടുള്‍പ്പെടെയുളഅള പ്രധാന മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ പോലും വില 90 രൂപയില്‍ എത്തിയിരിക്കുകയാണ്. ഇതാണ് കേരളത്തിലും വില വര്‍ധിക്കാന്‍ കാരണം.

Author

Related Articles