News

ഇന്ത്യ ഗോതമ്പ് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നു; ലോക വ്യാപാര സംഘടനയില്‍ പരാതിയുമായി അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യ കര്‍ഷകര്‍ക്ക് ഗോതമ്പ് സബ്‌സിഡി നല്‍കുന്നതില്‍ പരാതിയുമായി യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍. ഇത് സംബന്ധിച്ച് നിയമ നടപടി എടുക്കുന്നതിന് ലോക വ്യാപാര സംഘടനയോ ആവശ്യപ്പെടാന്‍ ബൈഡന്‍ ഭരണകൂടത്തോട് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗോതമ്പിന്റെ ഉദ്പാദനത്തിന് വേണ്ടി ഇന്ത്യ തങ്ങളുടെ കര്‍ഷകര്‍ക്ക് പകുതിയിലധികവും സബ്‌സിഡി ആയി നല്‍കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. യുഎസ് കോണ്‍ഗ്രസിലെ 28 അംഗങ്ങള്‍ ചേര്‍ന്നാണ് പ്രസിഡന്റ് ബൈഡന് ഇത്തരത്തില്‍ കത്തയച്ചിരിക്കുന്നത്. യുഎസ് കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങളുടെ ഈ കത്തിന് യുഎസ് വീറ്റ് അസോസിയേറ്റ്‌സിന്റെ പിന്തുണയുമുണ്ട്.

ലോക വ്യാപാര സംഘടന സബ്‌സിഡി ആയി 10 ശതമാനം എന്ന് നിര്‍ദ്ദേശിച്ചിരിക്കെ ഇന്ത്യന്‍ ഭരണകൂടം കര്‍ഷകര്‍ക്ക് അരി, ഗോതമ്പ് കൃഷികള്‍ക്കായി ഉല്പാദനത്തിന്റെ മൂല്യത്തിന്റെ പകുതിയോളം സബ്‌സിഡി ആയി നല്‍കുന്നു. ഇതില്‍ അമേരിക്കയിലെ ഉത്പാദകര്‍ അവരുടെ എതിര്‍പ്പ് അറിയിക്കുന്നുവെന്നും കത്തില്‍ പറയുന്നു. ഇന്ത്യക്കെതിരെ ഒരു കേസ് തുടങ്ങണമെന്നും ലോക വ്യാപര സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പ്രവണത മാറ്റാന്‍ വേഗത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നതായും സൂചിപ്പിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്. യുഎസ് വ്യാപാര പ്രതിനിധികളായ കാതറിന്‍ തായ്, അഗ്രികള്‍ച്ചറല്‍ സെക്രട്ടറി ടോം വില്‍സാക്ക് എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്.

താങ്ങുവില പദ്ധതി പരിഷ്‌കരിക്കാന്‍ സംഘടനയില്‍ ഇന്ത്യയോട് അമേരിക്ക നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഇന്ത്യ നല്‍കുന്ന ആഭ്യന്തര പിന്തുണയ്ക്കെതിരെ ബൈഡന്‍ ഭരണകൂടം കേസ് തുടരണമെന്ന് അഭ്യര്‍ത്ഥിച്ച് 18 സെനറ്റര്‍മാര്‍ വില്‍സാക്കിനും തായ്ക്കും ഒരു കത്ത് അയച്ചിരുന്നു. ഇത് വന്ന് ഏകദേശം ഒരു മാസത്തിന് ശേഷം ജനവരി 13നാണ് ഗ്രസ് അംഗങ്ങളുടെ ഇത് സംബന്ധിച്ച് കത്തയച്ചത്. ഇതാദ്യമായല്ല അമേരിക്ക ഇന്ത്യക്കെതിരെ പരാതി ഉന്നയിക്കുന്നത്. ഡബ്ല്യുടിഒ അഗ്രികള്‍ച്ചര്‍ കമ്മിറ്റിയില്‍ സമാനവിഷയം ഇന്ത്യ നേരത്തെ ഉയര്‍ത്തിക്കാണിച്ചിരുന്നു.

ഇന്ത്യ അന്താരാഷ്ട്ര പ്രതിബദ്ധതകള്‍ പാലിക്കുകയും അതിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിലൂടെ അന്യായ നേട്ടങ്ങള്‍ സൃഷ്ടിക്കുകയും ലോക വ്യാപാരത്തെ വളച്ചൊടിക്കുകയും ചെയ്യരുതെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് വീറ്റ് ഗ്രോവേഴ്‌സ് സിഇഒ ഛാന്‍ഡ്‌ലെര്‍ ഗൗലെയും പറഞ്ഞു. യുഎസ്ഡിഎ കണക്ക് പ്രകാരം 2022 ജൂണ്‍ 30 ആകുമ്പോഴേക്കും ഇന്ത്യയിലെ ഗോതമ്പ് കയറ്റുമതി 5 ദശലക്ഷം മെറ്റ്രിക്ക് ടണ്‍ ആകും. ഇതോടെ ഏകദേശം 28 എഎംടി ഗോതമ്പ് സ്റ്റോക്കുകള്‍ അവശേഷിക്കുന്നു. 2020 ലെ ടെക്സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റി പഠനമനുസരിച്ച് യുഎസ് ഗോതമ്പ് കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 500 മില്യണ്‍ ഡോളറിലധികം നഷ്ടം വരുന്നുണ്ടെന്നും കാണിക്കുന്നു. ഇതാണ് അമേരിക്കയെ ഇത്രയധികം ചൊടിപ്പിക്കുന്നത്.

Author

Related Articles