News

അമേരിക്കയില്‍ തൊഴിലില്ലായ്മ അതിരൂക്ഷം; ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചവര്‍ 8 ലക്ഷത്തിലേക്ക് അടുക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പുതിയ ഭരണകൂടം വന്നിട്ടും തൊഴിലില്ലായ്മ അതിരൂക്ഷം. പുതിയ സര്‍ക്കാര്‍ സഹായങ്ങളും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറാവാത്തതും ഫണ്ടിംഗിനുള്ള അനുമതി ജോ ബൈഡന് നല്‍കാത്തതും വലിയ പ്രതിസന്ധിയായി മാറുന്നുണ്ട്. യുഎസ് കോണ്‍ഗ്രസ് പാസാക്കിയാല്‍ മാത്രമേ തൊഴിലില്ലായ്മ വേതനം അടക്കം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കൂ. അതിന് പ്രസിഡന്റ് നിര്‍ദേശിക്കേണ്ടി വരും.

പല സംസ്ഥാനങ്ങളും ഇപ്പോള്‍ തന്നെ ചിലവ് ചുരുക്കാനുള്ള ഓട്ടത്തിലാണ്. അതേസമയം തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചവര്‍ എട്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 7,42000 പേരാണ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ആഴ്ച്ചയ്ക്കിടെയുള്ള ഏറ്റവും വലിയ വര്‍ധനവാണ് ഇത്. കോവിഡ് പൂര്‍വാധികം ശക്തിയോടെ യുഎസ്സില്‍ തിരിച്ചെത്തിയതാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്. കൂടുതല്‍ സ്ഥാപനങ്ങള്‍ തുറക്കുമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായിരിക്കുകയാണ്. സമ്പദ് ഘടന തകര്‍ന്നിരിക്കുകയാണ്. പല കമ്പനികളും തൊഴിലാളികളെ പറഞ്ഞ് വിട്ടുകൊണ്ടിരിക്കുകയാണ്.

മാര്‍ച്ചില്‍ കോവിഡ് യുഎസ്സില്‍ കുതിച്ച് കയറിയപ്പോള്‍ തന്നെ തൊഴിലില്ലായ്മ രൂക്ഷമായി തുടങ്ങിയിരുന്നു. ഒരാഴ്ച്ച രണ്ടേകാല്‍ ലക്ഷം എന്ന കണക്കിലായിരുന്നു കുതിപ്പ്. ചെറിയ രീതിയിലുള്ള സമ്പദ് ഘടനയുടെ കുതിപ്പും സാധ്യമാകില്ല. അടുത്തൊന്നും യുഎസ് സമ്പദ് ഘടന കരകയറുന്ന ലക്ഷണമില്ല. പുതിയ കേസുകളില്‍ 80 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പല നഗരങ്ങളിലും വാണിജ്യസ്ഥാപനങ്ങള്‍ അടച്ച് പൂട്ടുകയാണ്. മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കൂട്ടം കൂടുന്നതും, റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതും നിയന്ത്രിച്ചിരിക്കുകയാണ്. ജിമ്മുകള്‍ അടച്ച് പൂട്ടി.

അതേസമയം ബാറുകളുടെയും സ്റ്റോറുകളുടെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം കുറച്ചിരിക്കുകയാണ്. 15 സംസ്ഥാനങ്ങളിലെങ്കിലും കോവിഡ് നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് സാമ്പത്തിക പുരോഗതിയുണ്ടാവുമെന്ന പ്രതീക്ഷ നഷ്ടമായിരിക്കുകയാണ്. ക്രെഡിറ്റ് കാര്‍ഡുകളും വില്‍പ്പന വരെ കുറഞ്ഞിരിക്കുകയാണ്. ചെലവഴിക്കുന്ന കാര്യത്തിലും അമേരിക്കന്‍ ജനത പിന്നോട്ട് പോയിരിക്കുകയാണ്. സാധാരണ തൊഴിലില്ലായ്മ വേതനം ലഭിക്കുന്നവരുടെ എണ്ണം 6.4 മില്യണായും കുറഞ്ഞു. അമേരിക്കക്കാര്‍ക്ക് തൊഴില്‍ ലഭ്യമാകുന്നുണ്ടെങ്കിലും, പലരും സംസ്ഥാന ത്തിന്റെ സഹായങ്ങളാണ് സ്വീകരിച്ച് വരുന്നത്.

Author

Related Articles