News

യുടിഐ മ്യൂച്യല്‍ ഫണ്ട് സിഇഒ സ്ഥാനം ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം; ബോര്‍ഡ് നിര്‍ദ്ദേശിച്ച പേരുകളില്‍ അനുമതി നല്‍കാതെ ഓഹരി ഉടമകള്‍

മുംബൈ: രാജ്യത്തെ ഏഴാമത്തെ വില അസറ്റ് മാനേജറായ യുടിഐ മ്യൂച്യല്‍ ഫണ്ടിന് സിഇയോ സ്ഥാനം ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം. ബോര്‍ഡ് നിര്‍ദ്ദേശിച്ച പേരുകള്‍ക്ക് ഓഹരിയുടമകള്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സിഇഒയെ തിരഞ്ഞെടുക്കാന്‍ അധികൃതര്‍ക്ക് ഇപ്പോഴും സാധിക്കാത്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് യുടിഐയുടെ മുഖ്യ ഓഹരി പങ്കാളികള്‍. സിഇഒ തിരഞ്ഞെടുപ്പ് സംബന്ധിച്ച് യുടിഐ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ ഇവര്‍ പ്രതികരിച്ചിട്ടില്ല. 

യുടിഐ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിക്കുന്ന പേരുകളില്‍ ഓഹരി ഉടമകളുടെ ഭാഗത്ത് നിന്നും തിരഞ്ഞെടുപ്പ് അനുമതിയ്ക്കായി സമ്മതപത്രം അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ മുന്നോട്ട് വച്ച പേരുകള്‍ ആരുടെയൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. യുടിഐ ഇടക്കാല സിഇഒയായിരുന്ന ഇംതിയാസുര്‍ റഹ്മാന്‍ സിഇഒ ലിയോ പൂരി വിരമിച്ചതിന് പിന്നാലെ സ്ഥാനമേല്‍ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയായതിന് പിന്നാലെ 2018 ആഗസ്റ്റിലാണ് ലിയോ പൂരി സ്ഥാനമൊഴിഞ്ഞത്. 

പുതിയ സിഇഒയെ നിയമിക്കുന്നതിലെ കാലതാമസം പ്രാരംഭ പബ്ലിക് ഓഫറിംഗ് പ്രക്രിയയെ വൈകിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സെബി മ്യൂച്വല്‍ ഫണ്ടുകളില്‍ ക്രോസ് ഹോള്‍ഡിംഗ് പരിധി ഏര്‍പ്പെടുത്തിയിരുന്നു. വന്‍കിട, ഇടത്തരം, ചെറുകിട ഓഹരികളിലെല്ലാം നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എന്‍ഡഡ് മ്യൂച്വല്‍ ഫണ്ടായ യു.ടി.ഐ. ഇക്വിറ്റി ഫണ്ടിന്റെ ആസ്തി 9,358 കോടി രൂപയായി. ഫണ്ടിന് 12 ലക്ഷത്തിലേറെ നിക്ഷേപകരുള്ളതായി ഈ വര്‍ഷം ഏപ്രില്‍ 30ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഗുണമേന്‍മയും വളര്‍ച്ചയുമുള്ള മൂല്യാധിഷ്ഠിത നിക്ഷേപങ്ങള്‍ നടത്തുന്നതാണ് യു.ടി.ഐ. ഇക്വിറ്റി ഫണ്ടിന്റെ രീതിയെന്നു കമ്പനി അറിയിച്ചു. 

Author

Related Articles