News

വേദാന്തയുടെ അടച്ചുപൂട്ടിയ പ്ലാന്റില്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ അനുമതി; ഓഹരി മൂല്യം 5 ശതമാനം വര്‍ധിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിവാദം ആരും മറന്നിട്ടുണ്ടാകില്ല. അത്രയറെ ജനരോഷം ഉയര്‍ന്ന സംഭവം ആയിരുന്നു അത്. അന്നുണ്ടായ വെടിവപ്പും, അതിനെ പിന്തുണച്ച രജനികാന്തിനോട് തമിഴ് ജനത എങ്ങനെ പ്രതികരിച്ചു എന്നും കണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ വേദാന്തയ്ക്ക് അവരുടെ അടച്ചുപൂട്ടിയ പ്ലാന്റില്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം ഓഹരി വിപണിയിലും ഉണ്ടായി.

വേദാന്ത ലിമിറ്റഡിന്റെ ഓഹരി മൂല്യം അഞ്ച് ശതമാനത്തോളം ആണ് തിങ്കളാഴ്ച ഉയര്‍ന്നത്. അടച്ചുപൂട്ടിയ കോപ്പര്‍ സ്മെല്‍റ്റര്‍ പ്ലാന്റ് തുറന്ന് ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിറകെ ആയിരുന്നു ഇത്. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കുന്നത് വലിയ സാമൂഹിക പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം ഇതിന് അനുമതി നല്‍കുകായിരുന്നു. നാല് മാസത്തേക്ക് ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ മാത്രം ആണ് അനുമതിയുള്ളത്. അതിന് ശേഷം പ്ലാന്റ് പൂട്ടണം.

വേദാന്തയുടെ ഓഹരി മൂല്യത്തില്‍ വലിയ നേട്ടം തന്നെയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഒമ്പത് ആഴ്ചയ്ക്കുള്ളിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണിത്. ഒരു ഘട്ടത്തില്‍ ഓഹരി മൂല്യത്തില്‍ 5.1 ശതമാനം വരെ ഉയര്‍ന്നിരുന്നു. ഓക്സിജന്‍ ഉത്പാദനം കൂട്ടുക എന്നത് ഏറെ നിര്‍ണായകമായ കാര്യമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഫാക്ടറി തുറക്കാന്‍ അനുവദിക്കുന്നത് ഒരു പിന്‍വാതില്‍ നീക്കത്തിന്റെ ഭാഗമാണോ എന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പ്രാദേശിക ആക്ടിവിസ്റ്റുകള്‍ക്കും ഉണ്ട്.

എന്നാല്‍ വലിയ മാലിന്യം സൃഷ്ടിക്കുന്ന സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് ഏത് സാഹചര്യത്തിലും തുറക്കാന്‍ അനുവദിക്കുകയില്ല എന്നാണ് പ്രതിപക്ഷ നേതാവും ഡിഎംകെ അധ്യക്ഷനും ആയ എംകെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനം ഐകകണ്ഠേനയല്ലെന്ന ചര്‍ച്ചയും ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തോട് വേദാന്ത അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങള്‍ ഒരു വിധത്തിലും മലിനീകരണം ഉണ്ടാക്കുന്നില്ല എന്നതായിരുന്നു കമ്പനിയുടെ വാദം. 2018 ല്‍ ഫാക്ടറി അടച്ച് പൂട്ടിയതിന് പിറകെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവര്‍. കൊവിഡിന്റെ ആദ്യ തരംഗത്തില്‍ ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞിരുന്നു. അതില്‍ നിന്ന് ശക്തമായ തിരിച്ചുവരവായിരുന്നു പിന്നീട് ഇന്ത്യന്‍ വിപണി പ്രകടിപ്പിച്ചത്. എന്നാല്‍ രണ്ടാം തരംഗം വിപണിയെ കൂടുതല്‍ രൂക്ഷമായി ബാധിച്ചേക്കുമെന്നാണ് ഇപ്പോഴത്തെ ആശങ്ക.

Author

Related Articles