News

വിയാകോം 18-സീ എന്റര്‍ടൈന്‍മെന്റ് ഇടപാട്; വസ്തുത ഇങ്ങനെ

ന്യൂഡല്‍ഹി: വിയാകോം 18നുമായി ഒരിടപാടിനും തുടക്കം കുറിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സീ എന്റര്‍ടൈന്‍മെന്റ്. ഷെയര്‍ സ്വാപ്പ് ഇടപാടിലൂടെ വിയാകോം 18, സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്നിവ ലയിക്കാന്‍ സാധ്യതയുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായാണ് സീ എന്റര്‍ടൈന്‍മെന്റ് റെഗുലേറ്ററി ഫയലിംഗില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ആ റിപ്പോര്‍ട്ടെന്നും അത്തരത്തില്‍ ഒരു ഇടപാടും നടന്നിട്ടില്ലെന്നും സീ പറയുന്നു. 

വിയാകോം 18, സീ എന്നിവയുടെ ലയനം സംബന്ധിച്ച് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഈ ഇടപാടില്‍ പണമിടപാടുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നും വ്യക്തമാക്കിയിരുന്നു. പ്രക്ഷേപണം, ഒടിടി, തത്സമയ വിനോദം, ചലച്ചിത്ര നിര്‍മ്മാണം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു വലിയ മാധ്യമ സ്ഥാപനം ലയനത്തിലൂടെ സൃഷ്ടിക്കാന്‍ കഴിയുമെന്നായിരുന്നു നിഗമനം.   

രാജ്യത്തെ വിനോദ വ്യവസായ രംഗത്തെ മുന്‍നിരക്കാരായ സീ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നിലവില്‍ പ്രക്ഷേപണം, ഒടിടി എന്നിവയില്‍ സജീവ സാന്നിധ്യമുണ്ട്. വിയാകോം 18 കൂടുതലായും ചലച്ചിത്ര നിര്‍മാണ രംഗത്താണ് ചുവടുറപ്പിച്ചിട്ടുള്ളത്. ലയനം സംബന്ധിച്ച വാര്‍ത്തകളോട് വിയാകോം 18-ന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. 

 

Author

Related Articles