News

കുടിശ്ശിക തീര്‍പ്പാക്കാമെന്ന് വിജയ് മല്യ; 14,518 കോടി രൂപ വാഗ്ദാനം ചെയ്തു

വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായി വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (യുബിഎച്ച്എല്‍) 14 ഇന്ത്യന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് 14,518 കോടി രൂപ കുടിശ്ശിക തീര്‍പ്പാക്കാമെന്ന് വാഗ്ദാനം ചെയ്തു. കുടിശ്ശിക തീര്‍പ്പാക്കല്‍ വാഗ്ദാനം ചെയ്യുന്നതിനിടയില്‍, കമ്പനികളെ ലാഭകരമായി നിലനിര്‍ത്തുകയെന്നതാണ് പാപ്പരത്ത നിയമങ്ങളുടെ ലക്ഷ്യമെന്നും കടക്കാര്‍ക്ക് നല്‍കാനുള്ളത് തിരികെ നല്‍കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
 
യുബിഎച്ച്എല്ലിന്റെ എല്ലാ സ്വത്തുക്കളും 2016 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് കോര്‍പ്പറേറ്റ് ഗ്യാരന്റിക്ക് എതിരായുള്ള വായ്പയുടെ കുടിശ്ശിക അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ഫെബ്രുവരി 2018 ല്‍ പുറപ്പെടുവിച്ച കര്‍ണ്ണാടക ഹൈക്കോടതിയുടെ മാര്‍ച്ച് 6 ലെ ഉത്തരവിനെതിരെ മല്യയുടെ യുബിഎച്ച്എല്‍ സുപ്രീം കോടതിയെ സമീപിച്ചു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ഹോള്‍ഡിംഗ് കമ്പനിയാണ് യുബിഎച്ച്എല്‍.

ജനുവരിയില്‍ മൂവായിരം കോടി രൂപയുടെ സ്വത്ത് മല്യ വാഗ്ദാനെ ചെയ്തിരുന്നെങ്കിലും കര്‍ണാടക ഹൈക്കോടതി ഇത് നിരസിച്ചിരുന്നു. 2016 മാര്‍ച്ച് 18 മുതല്‍ മല്യ യുകെയിലാണ്. 2017 ഏപ്രില്‍ 18 ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പുറപ്പെടുവിച്ച വാറണ്ടിന്റെ പേരില്‍ ജാമ്യത്തിലാണ്. രാജ്യത്ത് അഭയം തേടുന്ന വിജയ് മല്യയുടെ അഭ്യര്‍ത്ഥന പരിഗണിക്കരുതെന്ന് ജൂണില്‍ ഇന്ത്യ യുകെയോട് ആവശ്യപ്പെട്ടിരുന്നു. ഒളിച്ചോടിയ ബിസിനസുകാരനായ മല്യയെ നാട്ടിലേക്ക് മടക്കി അയയ്ക്കണമെന്ന് ഇന്ത്യ വാദിച്ചു. അദ്ദേഹത്തെ കൈമാറാന്‍ യുകെ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് വ്യക്തമായ സമയ പരിധി നല്‍കിയിട്ടില്ല.

Author

Related Articles