News

കര്‍ണാടകയില്‍ 250 കോടി രൂപയുടെ നിക്ഷേപവുമായി വിഎസ്‌ഐഎല്‍

കര്‍ണാടകയില്‍ 250 കോടി രൂപയുടെ നിക്ഷേപവുമായി വിശ്വരാജ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (വിഎസ്‌ഐഎല്‍). തിങ്കളാഴ്ച പ്രഖ്യാപിച്ച വിപുലീകരണ പദ്ധതിയില്‍ പുതിയ എത്തനോള്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 250 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചു. നിലവില്‍ പ്രതിദിനം 11,000 ടണ്‍ കരിമ്പ് ക്രഷിംഗ് കപ്പാസിറ്റി, പ്രതിദിനം 1 ലക്ഷം ലിറ്റര്‍ ഡിസ്റ്റിലറി കപ്പാസിറ്റി, 36.4 മെഗാവാട്ട് കോ-ജനറേഷന്‍ കപ്പാസിറ്റി, പ്രതിദിനം 70,000 ലിറ്റര്‍ വിനാഗിരി ഉല്‍പാദന ശേഷി എന്നിവ കമ്പനിക്കുണ്ട്.

ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് സപ്ലിമെന്റുകള്‍, ന്യൂട്രാസ്യൂട്ടിക്കല്‍സ് എന്നിവയിലെ പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മൂല്യ ശൃംഖല ഉയര്‍ത്താന്‍ കമ്പനി പദ്ധതിയിടുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. ഫാര്‍മ ഗ്രേഡ് ഷുഗര്‍, എത്തനോള്‍ തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ടണ്‍ കരിമ്പില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കാമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, പ്രതിദിനം 500,000 ലിറ്ററായി എത്തനോള്‍ ഉപയോഗിച്ച് ശേഷി വര്‍ദ്ധിപ്പിക്കാനും പദ്ധതിയിടുന്നതായി പ്രസ്താവനയില്‍ പറയുന്നു.

ബെലഗാവി ജില്ലയിലെ നിലവിലുള്ള ഫാക്ടറിയില്‍ നിന്ന് 80 കിലോമീറ്ററിനുള്ളില്‍ പ്രതിദിനം 2.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഗ്രീന്‍ഫീല്‍ഡ് എത്തനോള്‍ ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി വിഎസ്‌ഐഎല്‍ പ്രഖ്യാപിച്ചു. കൂടാതെ, പ്രതിദിനം 150,000 ലിറ്റര്‍ ശേഷിയുള്ള ബ്രൗണ്‍ഫീല്‍ഡ് എത്തനോള്‍ ഉത്പാദനവും വിപുലീകരിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. 2023 നവംബറോടെ നിലവിലുള്ള സ്ഥലത്ത് വിപുലീകരണം നടക്കും.

സാധാരണഗതിയില്‍, കരിമ്പ് സിറപ്പില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു ലിറ്റര്‍ എത്തനോളിന്റെ വില 62.7 രൂപയും മൊളാസസില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എത്തനോളിന് 57 രൂപയുമാണ്. എന്നാല്‍, ഫാര്‍മ-ഗ്രേഡ് എത്തനോളിന്റെ കാര്യത്തില്‍, വില ലിറ്ററിന് 67 രൂപയായി ഉയരുന്നു. 2021 നവംബറില്‍ അവസാനിച്ച 12 മാസ കാലയളവില്‍ 22.5 ദശലക്ഷം ലിറ്റര്‍ എത്തനോള്‍ വിതരണം ചെയ്തിരുന്നെങ്കില്‍, 2021 ഡിസംബര്‍ മുതല്‍ 25 ദശലക്ഷം ലിറ്റര്‍ എത്തനോള്‍ വിതരണം ചെയ്യുന്നതിനായി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി കമ്പനി കരാറില്‍ ഏര്‍പ്പെട്ടതായി വിഎസ്‌ഐഎല്‍ അറിയിച്ചു. 2021 ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസ കാലയളവില്‍ കമ്പനി 20.67 കോടി രൂപ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു, മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 4.17 കോടി രൂപയായിരുന്നു.

Author

Related Articles