പ്രതിസന്ധിയില്‍ വോഡഫോണ്‍ ഐഡിയ; പ്ലാന്‍ ബി ഇപ്പോള്‍ ആവശ്യമില്ല
മുംബൈ: റിലയന്‍സ് ജിയോയുടെ വരവോടെ വിപണിയില്‍ തകര്‍ന്നടിഞ്ഞ കമ്പനികളായിരുന്നു വോഡഫോണും ഐഡിയയും. മല്‍സരം കടുത്ത ഇന്ത്യന്‍ ടെലികോം വിപണിയില്‍ ഒടുവില്‍ ഇരുകമ്പനികളും ലയിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് വോഡഫോണ്‍ ഐഡിയ പിറന്നത്. എന്നാല്‍ ഇപ്പോഴും കമ്പനിക്ക് രക്ഷയില്ലാത്ത അവസ്ഥ തന്നെ. വൊഡഫോണ്‍ ഐഡിയയുടെ പ്രവര്‍ത്തനത്തില്‍ ആശാവഹമായ പുരോഗതി ഒന്നും കാണുന്നില്ല എന്നതാണ് കമ്പനിയുടെ ദൗര്‍ഭാഗ്യം.
മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലുമാണ് ടെലികോം വിപണി അടക്കി വാഴുന്നത്. ബിര്‍ള ഗ്രൂപ്പിന്റെ ടെലികോം പരീക്ഷണത്തില്‍ കുമാര്‍മംഗളം ബിര്‍ള വിയര്‍ക്കുന്നത് തന്നെയാണ് കാണുന്നത്. മാര്‍ച്ച് മാസം അവസാനിച്ച പാദത്തിലെ വൊഡഫോണ്‍ ഐഡിയയുടെ പ്രവര്‍ത്തന ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നഷ്ടമായി രേഖപ്പെടുത്തിയത് 7,022.8 കോടി രൂപയാണ്. തൊട്ടുമുമ്പുള്ള ത്രൈമാസത്തില്‍ 4,532.1 കോടിയായിരുന്നു നഷ്ടം.1.8 ലക്ഷം കോടിയുടെ കടത്തിലാണ് കമ്പനി ഇപ്പോള്‍. ഇതു കുറേശ്ശയെങ്കിലും കൊടുത്ത് തീര്‍ക്കേണ്ടതുണ്ടെങ്കിലും അതിനായിട്ടില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത.
25,000 കോടി കടമെടുക്കാന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് വോഡഫോണ്‍ ഐഡിയ പദ്ധതിയിട്ടത്. എന്നാല്‍ അത്രയും തുക കടം നല്കാന് ആരെയും കിട്ടാത്തതിനാല്‍ പദ്ധതി എങ്ങുമെത്തിയിട്ടില്ലെന്നാണ് വിവരം. ബാങ്കുകള്‍ക്ക് 30,000 കോടി രൂപയോളം കൊടുക്കാനുണ്ട്. സ്പെക്ട്രം കുടിശികയിനത്തില്‍ സര്‍ക്കാരിന് കൊടുക്കാനുള്ളത് 94,200 കോടി രൂപയാണ്. സ്പെക്ട്രം കുടിശിക അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ ഗഡുക്കളായി നല്‍കണമെന്ന നിബന്ധനയാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. ടെലികോം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വൊഡഫോണ്‍ ഐഡിയ നല്‍കാനുള്ള എജിആര്‍ കുടിശിക 58,254 കോടി രൂപയാണ്. 21,533 കോടിയേ ഈ ഇനത്തില്‍ സര്‍ക്കാരിന് നല്കാനുള്ളൂ എന്ന നിലപാടിലാണ് വൊഡഫോണ്‍ ഐഡിയ.
എങ്കില്‍ തന്നെയും ഇതുവരെ നല്‍കിയത് 7,854 കോടി രൂപ മാത്രമാണ്. സര്‍ക്കാരുമായി ഉണ്ടാക്കിയ മുന്‍ ധാരണ അനുസരിച്ച് എജിആര്‍ കുടിശിക പത്തുവര്‍ഷം കൊണ്ടു തീര്‍ക്കണം. 2022 സാമ്പത്തിക വര്‍ഷം മുതല്‍ തിരിച്ചടവ് തുടങ്ങണം. 2022 മാര്‍ച്ചിലാണ് ബാക്കി കുടിശ്ശികയില്‍ ഉള്‍പ്പെടുന്ന 9,000 കോടി രൂപയുടെ ഗഡു നല്‍കേണ്ടത്. 5ജിയെക്കുറിച്ചാണ് ടെലികോം രംഗത്തെ പ്രധാന ചര്‍ച്ചയെന്നിരിക്കെ അതിലേക്കുള്ള മാറ്റം വോഡഫോണിനെ വലിയ തോതില്‍ ബാധിക്കും.
എന്നാല്‍ പ്ലാന്‍ ബി ഇപ്പോള്‍ ആവശ്യമില്ലെന്നും ഉടന്‍ തന്നെ ഫണ്ട് സമാഹരിക്കാനാകുമെന്നുമാണ് വോഡഫോണ്‍ ഐഡിയ മാനേജിംഗ് ഡയറക്റ്റര്‍ രവീന്ദര്‍ ടക്കര്‍ പറയുന്നത്. കുറഞ്ഞ താരിഫും ഫ്ളോര്‍ പ്രൈസ് ഇല്ലാത്തതുമാണ് പ്രധാന വെല്ലുവിളികളെന്ന് അദ്ദേഹം പറയുന്നു. വോഡഫോണ്‍ ഇന്ത്യക്ക് ഒറ്റയ്ക്ക് താരിഫുകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന സാഹചര്യമല്ലെന്നും അദ്ദേഹം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍