News

വാള്‍മാര്‍ട്ട് ഇന്ത്യയില്‍ നിന്ന് പടിയിറങ്ങുന്നു? കൂട്ടപ്പിരിച്ചുവിടല്‍,സംഭരണശാലകള്‍ അടച്ചുപൂട്ടുന്നു

ദില്ലി: വാള്‍മാര്‍ട്ട് ഇന്ത്യ തങ്ങളുടെ ഗുരുഗ്രാമിലെ ഹെഡ്ക്വാട്ടേഴ്‌സില്‍ നിന്ന് അമ്പതില്‍പരം തൊഴിലാളികളെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. എട്ട് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. അഗ്രി ബിസിനസ്,എഫ്എംസിജി വിഭാഗങ്ങളിലെ വൈസ് പ്രസിഡന്റ് അടക്കമുള്ള പദവികളില്‍പ്പെട്ടവര്‍ ഇതിലുണ്ടെന്നാണ് വിവരം. രാജ്യത്തെ ഏറ്റവും വലിയ വെയര്‍ഹൗസ് ആയ മുംബൈയിലെ ഫുള്‍ഫില്‍മെന്റ് സെന്റര്‍ അടച്ചുപൂട്ടാനും വാള്‍മാര്‍ട്ട് നീക്കം തുടങ്ങിയിട്ടുണ്ട്. 

രാജ്യത്തെ എല്ലാ പുതിയ സ്റ്റോര്‍ വിപുലീകരണങ്ങളും നിര്‍ത്തിയേക്കും.പുതിയ സ്റ്റോര്‍ ലൊക്കേഷനുകളുടെ ഉത്തരവാദിത്തമുള്ള റിയല്‍ എസ്റ്റേറ്റ് ടീമിനെയും പിരിച്ചുവിട്ടിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ വാള്‍മാര്‍ട്ട് ഇന്ത്യയിലെ സേവനം അവസാനിപ്പിച്ച് പടിയിറങ്ങിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കമ്പനിയുടെ ഘടന മാറ്റുന്നതിനും കൂടുതല്‍ ഫലപ്രദമായി വിപണനം നടത്തുന്നതിനുമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് വാള്‍മാര്‍ട്ട് ഇന്ത്യ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ക്രിഷ് അയ്യര്‍ പറഞ്ഞു. ഏപ്രിലില്‍ ഇനിയും ജീവനക്കാരെ പിരിച്ചുവിടുമെന്ന വാര്‍ത്ത ക്രിഷ് അയ്യര്‍ നിഷേധിച്ചു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കടുത്ത മത്സരം നേരിടേണ്ടി വരുന്നത് വാള്‍മാര്‍ട്ടിന്റെ ബിസിനസിനെ കാര്യമായി ബാധിച്ചിരുന്നു. ഇതിന് പുറമെ, അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണും ശതകോടീശ്വരന്‍ മുകേഷ് അംബാനിയും ഇന്ത്യയുടെ റീട്ടെയില്‍ മേഖലയിലേക്ക് കണ്ണുവെച്ചിട്ടുണ്ട്.അതേസമയം, ഇന്ത്യയില്‍ ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ക്ക് അടിക്കടിയുണ്ടാകുന്ന നിരോധനവും മറ്റും ഓണ്‍ലൈന്‍ അടക്കമുള്ള വ്യാപാരങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്

അമേരിക്കയിലെ ബെന്റണ്‍വില്ലെ, അര്‍ക്കന്‍സാസ് ആസ്ഥാനമായുള്ള കമ്പനി ഇന്ത്യയില്‍ നേരിട്ടുള്ള കച്ചവടത്തില്‍ ഭാവി കാണുന്നില്ലെന്നും ഇത്തിന്റെ ഭാഗമായി കമ്പനി 2018 ല്‍ 16 ബില്യണ്‍ ഡോളറിന് വാങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമ് ഫ്‌ലിപ്കാര്‍ട്ടുമായി ലയിപ്പിക്കാനോ അവര്‍ക്കു വില്‍ക്കാനോ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രാദേശിക സ്റ്റോര്‍ ഉടമകളെ സംരക്ഷിക്കുന്നതിനായി ആഗോള ഉപഭോക്തൃ ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലെ ഒരു ദശാബ്ദക്കാലത്തെ പോരാട്ടത്തിന് ശേഷം ആഗോള 'സൂപ്പര്‍മാര്‍ക്കറ്റ്' ഭീമന്മാരായ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ നിന്നും പടിയിറങ്ങുന്നത്.

Author

Related Articles