ആര്‍ബിഐയുടെ കരുതല്ധനത്തില് കേന്ദ്രസര്‍ക്കാര്‍ നോട്ടമിട്ടത് സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനോ? ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അതിശക്തമെന്ന് ധനമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് ആക്ഷേപം; സമ്പദ്വ്യവസ്ഥ ശക്തമെങ്കില്‍ ആര്‍ബിഐയുടെ കരുതല്ധനത്തില് കേന്ദ്രസര്‍ക്കാര്‍ നോട്ടമിട്ടത് എന്തിന്? സര്‍ക്കാര്‍ നിരത്തുന്ന വാദങ്ങളില്‍ ആശയകുഴപ്പങ്ങളുണ്ടെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നില്ലെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് അടക്കമുള്ളവര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത്. വാഹന വിപണിയിലും, വ്യവസായിക വളര്‍ച്ചയിലും രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യം നടപ്പുവര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ച രേഖപ്പെടുത്തില്ലെന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ അടക്കമുള്ളവര്‍ വിലയിരുത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഈ കണക്കുകളെ പാടെ തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കരുതല്ധത്തിന്റെ പങ്ക് റിസര്‍വ്വ് ബാങ്കിനോട് കേന്ദ്രസര്‍ക്കാര്‍ ചോദിച്ചത് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണത് മൂലമാണെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുള്ളത്. സമ്പദ് വ്യവസ്ഥ ശക്തമെങ്കില്‍ കരുതല്‍ധനം വേണ്ടെന്നുവെച്ചാല്‍ പോരെ എന്നാണ് സര്‍ക്കാറിനെതിരെ രാഷ്ട്രീയ നിരീക്ഷകരും, സാമ്പത്തിക വിദഗ്ധരും ചോദ്യമായി ഉയര്‍ത്തുന്നത്.
അതേസമയം കേന്ദ്രസര്‍ക്കാര്‍ സെക്യൂരിറ്റികള്‍ കൈവശം സൂക്ഷിക്കുതിന് ലഭിക്കുന്ന തുക, ബാങ്കുകള്‍ക്ക് നല്കുന്ന വായ്പ(റിപ്പോ)യ്ക്ക് ലഭിക്കുന്ന പലിശ, യു.എസ് ട്രഷറി ബില്‍, മറ്റ് ബോണ്ടുകള്‍ തുടങ്ങിയവയില്‍ നിന്നുള്ളവ എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പണമാണ് ലഭിക്കുന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ വരുമാനം. ഇതില്‍ അവരുടെ ചെലവു കഴിച്ചുള്ള തുകയുടെ ബാക്കി ലാഭമായും ആ ലാഭത്തിന്റെ ഒരു വിഹിതം കേന്ദ്രസര്‍ക്കാരുമായി പങ്കുവെക്കപ്പെടുന്നു. അതിന് അപ്പുറത്തേക്ക് മോദി സര്‍ക്കാര്‍ ഇപ്പോള്‍ പിടിച്ചു വാങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ധനകമ്മി കുറയ്ക്കാനുള്ള കുറുക്കു വഴി. കരുതല്‍ ധനത്തില്‍ നിന്ന് സര്‍ക്കാറിന് നല്‍കുന്നത് സാമ്പത്തിക രംഗത്ത് തെറ്റായ സന്ദേശമാകും നല്‍കുക. വര്‍ധിച്ചു വരുന്ന ധനക്കമ്മി നിയന്ത്രിക്കാന്‍ കരുതല്‍ ധനശേഖരം ഉപയോഗിക്കുന്നതും ആശാസ്യമല്ല. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ പ്രതീക്ഷ വെക്കുന്നതിനേക്കാള്‍, സ്വന്തം നിലക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടതുണ്ടെന്നായിരുന്നു ആര്.ബി.ഐയുടെ മുന്‍ നിലപാട്. ഇതെല്ലാം തകിടം മറിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ബാങ്കിങ് സംവിധാനത്തിന്റെയും ബാങ്കര്‍ ആയും പൊതു കടത്തിന്റെ കൈകാര്യ കര്‍ത്താവായും ബാങ്കുകളുടെ കരുതല്‍ ധനത്തിന്റെ നിയന്ത്രണവും ബാങ്കുകളുടെ അവസാനത്തെ അത്താണിയായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ് റിസര്‍വ്വ് ബാങ്ക്. സാമ്പത്തിക വ്യവസ്ഥിതിയുടെ നിയന്ത്രണം, മേല്‍നോട്ടം, വികസനം എന്നിവ ഇന്ത്യയില്‍ നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള പണ നയത്തിനകത്തു നിന്നുകൊണ്ടാവണമെന്നാണ് ചട്ടം. ഈ അധികാര പരിധിയിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ കൈടത്തുന്നത്. സുസ്ഥിരമായതും കരുത്തുറ്റതും വൈവിദ്ധ്യാത്മകവുമായ ഒരു സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ വേണ്ടിയാണു റിസര്‍വ് ബാങ്ക് പരിശ്രമിക്കുന്നത്. ഇത് കൂടാതെ, റിസര്‍വ്വ് ബാങ്ക് അതിന്റെ പ്രധാന പ്രവര്‍ത്തനമായ ബാങ്ക് നോട്ട് പുറപ്പെടുവിക്കുക, കറന്‍സി മാനേജ്മെന്റ് തുടങ്ങിയ പ്രവര്‍ത്തനവും തുടരുന്നു. എന്നാല്‍ ഈ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ് മോദി സര്‍ക്കാര്‍. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നതിന് തെളിവാണ് ഇത്.
കരുതല്‍ ധനശേഖരത്തില്‍ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ഇടപാടിലൂടെ കിട്ടുന്ന ലാഭം, വാണിജ്യ ബാങ്കുകള്‍ക്കു വായ്പ നല്കുമ്പോള് ലഭിക്കുന്ന പലിശവരുമാനം, കടപത്രങ്ങളില്‍നിന്നു കിട്ടുന്ന വരുമാനം എന്നിവയാണ് ആര്‍ബിഐയുടെ വരുമാനം. കേന്ദ്രബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ്, ജീവനക്കാരുടെ ചെലവ്, തേയ്മാനം എന്നിവയൊക്കെ കഴിഞ്ഞ് ബാക്കിവരുന്ന തുകയാണു നീക്കിയിരിപ്പായി മാറുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ മറ്റൊരു തരത്തിലും പരിഹരിക്കാനാവാത്ത പ്രതിസന്ധി വരുമ്പോള്‍ ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണ് ഈ പണം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിശക്തമെന്നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് പറയുന്നത്. എങ്കില്‍ പിന്നെ എന്തിനാണ് ഇത്തരത്തിലൊരു ഇടപെടലെന്നതാണ് ഉയരുന്ന ചോദ്യം.
രാജ്യം അതിഗുരുതരമായ പ്രതിസന്ധിയിലേക്കു നീങ്ങുമ്പോള്‍ മാത്രം ഉപയോഗിക്കാനുള്ള റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് ഒരു ഭാഗം കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലൂടെ സ്വന്തമാക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിനു കൈമാറണമെന്ന ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശ ആര്‍ബിഐ അംഗീകരിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ആര്‍ബിഐയുടെ നീക്കിയിരിപ്പില്‍നിന്ന് ഇത്രവലിയ തുക സര്‍ക്കാരിനു കൈമാറുന്നത്. ഘട്ടം ഘട്ടമായി തുക കൈമാറാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. കരുതല്‍ ധനം കൈമാറുന്നതില്‍ നേരത്തെ ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേലും സര്‍ക്കാരും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഉര്‍ജിത് പാട്ടേലിന്റെ രാജിയിലേക്കു വരെ നയിച്ചതും ഇത്തരം അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. രണ്ട് വര്‍ഷമായി സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ ഇതു സംബന്ധിച്ച് വലിയ തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ തന്ത്രപരമായി പണം കേന്ദ്ര സര്‍ക്കാര്‍ സ്വന്തമാക്കുകയായിരുന്നു.\പൊതുതിരഞ്ഞെടുപ്പിനു മുമ്പുതന്നെ ആര്‍ബിഐയുടെ കരുതല്‍ധനം പിടിച്ചെടുക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ ആര്‍ബിഐ.യുടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തുകയാണെന്നും അത് സാമ്പത്തികരംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി ഡപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ പരസ്യമായി രംഗത്തെത്തി. ഇതോടെ സര്‍ക്കാര്‍ പിന്മാറുകയായിരുന്നു. വിരല്‍ ആചാര്യയുടെ രാജിയിലേക്കു നയിച്ചതും ഈ തര്‍ക്കമായിരുന്നു. ഉര്‍ജിത് പട്ടേല്‍ രാജിവച്ചതോടെ, മോദിയുടെ വിശ്വസ്തനായ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന് ശക്തികാന്ത ദാസിനെ ആര്‍ബിഐയുടെ ഗവര്‍ണറാക്കി. അതോടെയാണ് എല്ലാം എളുപ്പമായി. വിമര്‍ശനത്തിനിടയാക്കുമെന്നു കണ്ടാണ് ആര്‍ബിഐ മുന്ഗവര്ണര് ബിമല്‍ ജലാന്റെ നേതൃത്വത്തില്‍ സമിതി രൂപവല്‍ക്കരിച്ച് കരുതല്‍ധനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയ്, 2003ല്‍ ബിമല്‍ ജലാനെ രാജ്യസഭാംഗമാക്കിയിരുന്നു. ഈ വ്യക്തിയാണ് കേന്ദ്രസര്‍ക്കാരിന് പണം കൈമാറുന്നത്.
റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് മൂന്നര ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യ മോദി സര്‍ക്കാരിന്റെ കാലത്താണ് പുറത്തു വന്നത്. അന്ന് ഇത് ഏറെ വിവാദങ്ങളുണ്ടാക്കി. ആഭ്യന്തര-അന്താരാഷ്ട്ര വിപണികളില്‍ ഇടപെടാനുള്ള ആര്.ബി.ഐയുടെ ശേഷിയുമായി ബന്ധപ്പെട്ടുള്ള കരുതല്‍ ധനം, പക്ഷേ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി നല്‍കാനാവില്ലെന്ന മറുപടിയാണ് റിസര്‍വ് ബാങ്ക് അന്ന് ഇതിന് നല്‍കിയത്. എന്തിനാണ് റിസര്‍വ് ബാങ്കിന്റെ പക്കല്‍ ഇത്രയധികം പണം? എന്ത് കൊണ്ടത് രാജ്യത്തിന്റെ ക്ഷേമ പദ്ധതികള്‍ക്കായി ഉപയോഗിച്ചു കൂട? ആര്.ബി.ഐയുടെ പക്കലുള്ള കരുതല്‍ ധനം ഇത്തരത്തില്‍ വെറുതെ ചെലവഴിച്ച് കളയാനുള്ളതല്ല. മറിച്ച്, സാമ്പത്തിക രംഗത്തെ അപ്രതീക്ഷിതമായ സാഹചര്യം മറികടക്കുന്നതിനാണ് കരുതല്‍ ധനം ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ സൂചകമാണ് കരുതല്‍ ധനം. നിലവില്‍ 9.59 ലക്ഷം കോടി രൂപയാണ് ആര്.ബി.ഐയുടെ കരുതല്‍ ധനമായുള്ളത്. ആര്.ബി.ഐയുടെ സ്വന്തം ട്രഷറിയില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്കാണ് കരുതല്‍ ധനമായി ഉപയോഗിക്കുന്നത്.
സ്വര്‍ണം-കറന്‍സി വിപണിയിലെ ഇടപാടുകളും, വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പകളിലൂടെ ലഭിക്കുന്ന പലിശയുമൊക്കെയാണ് ആര്.ബി.ഐയുടെ പ്രധാന വരുമാന മാര്‍ഗം. നിലവില്‍ ആര്.ബി.ഐയുടേതായുള്ള 9.59 ലക്ഷം കോടി രൂപയില്‍, 6.91 ലക്ഷം കോടി മൂലധന നിര്‍ണയ ഫണ്ടിലും ശേഷിക്കുന്ന തുക അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള ഫണ്ടിലുമാണ് ഉള്ളത്. നോട്ടു നിരോധനത്തിന് മുമ്പ് 2015-16ല്‍ 65,876 കോടി രൂപ ഗവണ്മെന്റിന് ലാഭ വിഹിതമായി ആര്.ബി.ഐ നല്കുകയുണ്ടായി. എന്നാല്‍, തൊട്ടടുത്ത വര്‍ഷം അത് 30,659 കോടിയായി കുറഞ്ഞു. നോട്ട് നിരോധനത്തെ തുടര്‍ന്ന് പുതിയ നോട്ടുകള്‍ അച്ചടിക്കാനായി വന്ന ചെലവാണ് ലാഭവിഹിതത്തില്‍ ഇടിവ് വരാനുള്ള കാരണമായി ആര്.ബി.ഐ ചൂണ്ടിക്കാട്ടുന്നത്. നോട്ട് അച്ചടിക്കായാണ് റിസര്‍വ്വ് ബാങ്കിന്റെ ചെലവുകളിലെ ഭൂരിഭാഗം തുകയും വേണ്ടിരുന്നത്.
കരുതല്‍ ധനം പങ്കിടുന്നത് സംബന്ധിച്ച ബിമല്‍ ജലന്‍ സമിതിയുടെ ശുപാര്‍ശ റിസര്‍വ് ബാങ്ക് അംഗീകരിക്കുകയായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് കേന്ദ്രസര്‍ക്കാരിന് 1,76,051 കോടി രൂപ നല്കാന് തീരുമാനിച്ചുവെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. ഇവ ഘട്ടംഘട്ടമായിട്ടായിരിക്കും കൈമാറുക. റിസര്‍വ് ബാങ്കിന്റെ 2018-19 കാലയളവിലെ കരുതല്‍ ധനശേഖരമായി 1,23,414 കോടി രൂപയും പരിഷ്കരിച്ച ഇക്കണോമിക് കാപ്പിറ്റല്‍ ഫ്രെയിംവര്‍ക്ക് (ഇ.സി.എഫ്) പ്രകാരം 52,637 കോടി രൂപയും കൈമാറാനാണ് തീരുമാനം.
അടുത്ത മാര്‍ച്ചിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക ഇതുവഴി റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കും. റിസര്‍വ് ബാങ്ക് കരുതല്‍പണമായി സൂക്ഷിച്ചുവച്ച 9.6 ലക്ഷം കോടിയില്‍ 3.6 ലക്ഷം കോടി രൂപയിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ കണ്ണ്. കരുതല്‍ ധനം എടുത്ത് ചെലവഴിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം എതിര്‍ത്തത് റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിനിടയാക്കിയിരുന്നു. ഏറ്റുമുട്ടല്‍ തണുപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം പരിശോധിക്കാനായി മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലന്റെ നേതൃത്വത്തില്‍ ആറംഗസമിതിയെ നിയോഗിച്ചത്.
റിസര്‍വ് ബാങ്കിന് ഇത്രയും കരുതല്‍പണത്തിന്റെ ആവശ്യമില്ലെന്നും അതില്‍നിന്ന് 3.6 ലക്ഷം കോടി തങ്ങള്‍ക്ക് നല്‍കണമെന്നുമയിരുന്നു ധനമന്ത്രാലയത്തിന്റെ ആവശ്യം. 2017ല്‍ 50,000 കോടി രൂപ സര്‍ക്കാരിന് റിസര്‍വ് ബാങ്ക് നല്‍കിയിരുന്നു. 2016ല്‍ 30,659 കോടി രൂപയും നല്കി. എന്നാല്‍ ഇത്തരത്തില്‍ തുക കൈമാറുന്നത് വലിയ സാമ്പത്തികദുരന്തമായി മാറുമെന്നും അര്‍ജന്റീനയിലെ കേന്ദ്രബാങ്ക് കരുതല്‍തുകയില്‍ നിന്നു 600 കോടി ഡോളര്‍ സര്‍ക്കാരിന് നല്‍കിയതോടെ നേരിട്ട കനത്ത സാമ്പത്തിക തകര്‍ച്ച ഉദാഹരിച്ചുമായിരുന്നു ധനമന്ത്രാലയത്തിന്റെ ആവശ്യം റിസര്‍വ് ബാങ്ക് തള്ളിയത്.
അടിയന്തര സാമ്പത്തികപ്രതിസന്ധികള്‍ നേരിടാനാണ് രാജ്യത്തെ സാമ്പത്തികകാര്യങ്ങള്‍ നിയന്ത്രിക്കുന്ന പരമോന്നത സംവിധാനമായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കരുതല്‍ ധനം സൂക്ഷിയ്ക്കുന്നത്. ഇന്ത്യയിലെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കേന്ദ്രബാങ്കായ റിസര്‍വ് ബാങ്കിന്റെ കരുതല്‍പണം ഇന്ത്യന്‍ വിപണി പിടിച്ചുനിര്‍ത്തുന്നതിനു വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്. അച്ചടിക്കുന്ന നോട്ടുകളില്‍ നിശ്ചിതതുക കരുതലായി ശേഖരിച്ചാണ് റിസര്‍വ് ബാങ്ക് വിപണി നിയന്ത്രിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ഈ നടപടിയാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സന്തുലനപ്പെടുത്തുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍