News

ഫെബ്രുവരി മുതല്‍ വിവിധ ബാങ്കുകളുടെ ചട്ടങ്ങളില്‍ മാറ്റം വരുന്നു; അറിയാം

തിരുവനന്തപുരം: ഫെബ്രുവരി മുതല്‍ നിരവധി ബാങ്കുകളാണ് അവരുടെ ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്. പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഇക്കൂട്ടത്തിലുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയവ തങ്ങളുടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.

എസ്ബിഐ

ഐഎംപിഎസ് ഇടപാടുകളുടെ പരിധി ഉയര്‍ത്തി. ഫെബ്രുവരി ഒന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇടപാട് ഐഎംപിഎസ് വഴി നടത്താം. രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്ക് രണ്ട് മുതല്‍ 12 രൂപ വരെ സര്‍വീസ് ചാര്‍ജും നികുതിയും ഉപഭോക്താവ് അധികമായി നല്‍കണം. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്ക് 20 രൂപയും ജിഎസ്ടിയും സര്‍വീസ് ചാര്‍ജായി ഈടാക്കും. അതേസമയം നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യോനോ എന്നിവ വഴി നടത്തുന്ന ഐഎംപിഎസ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല.

പഞ്ചാബ് നാഷണല്‍ ബാങ്ക്

അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാത്തതിനാല്‍ ഇഎംഐയോ മറ്റ് ഏതെങ്കിലും അടവുകളോ മുടങ്ങിയാല്‍ 250 രൂപ പിഴയീടാക്കും. നേരത്തെ ഇത് 100 രൂപയായിരുന്നു.

ബാങ്ക് ഓഫ് ബറോഡ

ചെക്ക് നിയമം മാറ്റി. പോസിറ്റീസ് പേ സംവിധാനം ഏര്‍പ്പെടുത്തി. തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താനാണിത്. അക്കൗണ്ട് ഉടമകള്‍ മറ്റൊരാള്‍ക്ക് ചെക്ക് നല്‍കിയാല്‍, അക്കാര്യം ബാങ്കിനെ അറിയിക്കുകയാണെങ്കില്‍ തട്ടിപ്പ് കുറയ്ക്കാന്‍ കഴിയും. ബാങ്ക് കൃത്യമായി പരിശോധിക്കുകയും ഉറപ്പ് ലഭിക്കാതെ വന്നാല്‍ ചെക്ക് മടക്കുകയും ചെയും.

ഐസിഐസിഐ ബാങ്ക്

ക്രെഡിറ്റ് കാര്‍ഡിന്റെ ഫീസ് വര്‍ധിപ്പിക്കും. ഫെബ്രുവരി പത്ത് മുതല്‍ ഇടപാടിന് 10 രൂപ ബാങ്കിന് നല്‍കണം. കുറഞ്ഞത് 500 രൂപയുടെ ചെക്കോ, ഓട്ടോ പേമെന്റുകളോ മടങ്ങിയാല്‍ ആകെ തുകയുടെ രണ്ട് ശതമാനം ബാങ്ക് ഈടാക്കും. ഇതിന് പുറമെ 50 രൂപയും ജിഎസ്ടിയും ബാങ്ക് ഈടാക്കും.

Author

Related Articles