News

അഫ്ഗാനിസ്ഥാന്‍ സമ്പദ്വ്യവസ്ഥ ഗുരുതര പ്രതിസന്ധിയില്‍; പണമില്ലാതെ കമ്പനികള്‍ പൂട്ടി

കാബൂള്‍: താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍ സമ്പദ്വ്യവസ്ഥ തകര്‍ന്നു. ഭൂരിഭാഗം ജനങ്ങളുടെയും പൈസ എടുക്കാനില്ലാത്ത സ്ഥിതിയാണുള്ളത്. പണം പൊടിക്ക് പോലും കാണാനില്ലാത്ത നിലയിലാണ് സമ്പദ് വ്യവസ്ഥ. തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ പണമില്ലാതെ കമ്പനികള്‍ പൂട്ടി. ആവശ്യത്തിന് പണം ഇല്ലാതെ വന്നതോടെ പണം പിന്‍വലിക്കുന്നതിന് ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് രാജ്യം പോകുന്നത്. അവശ്യസാധനങ്ങള്‍ക്ക് തീവിലയാണ്. അമേരിക്കയോ മറ്റ് രാജ്യങ്ങളോ താലിബാന്‍ ഭരണത്തെ അംഗീകരിക്കാത്തത് മറ്റൊരു വെല്ലുവിളിയാണ്. സെന്‍ട്രല്‍ ബാങ്കിന്റെ റിസര്‍വിലുള്ള ഒന്‍പത് ബില്യണ്‍ ഡോളര്‍ ഭരണകൂടത്തിന് തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല. ലോകബാങ്കില്‍ നിന്നും അന്താരാഷ്ട്ര മോണിറ്ററി ഫണ്ടില്‍ നിന്ന് പോലും രാജ്യത്തിന് പണം കിട്ടുന്നില്ല.

ജനം വീട്ടുസാധനങ്ങള്‍ വിറ്റാണ് അത്യാവശ്യ കാര്യത്തിന് പണം കണ്ടെത്തുന്നത്. വീട്ടിലെ അലമാരകളും കസേരകളും മേശകളും വരെ ചന്തകളില്‍ എത്തിച്ച് വില്‍ക്കുകയാണ് ജനം. കാബൂളിലാണ് ജനത്തിന്റെ നരകയാതന നേരിട്ട് കാണാനാവുന്നത്.  താലിബാന്‍ ഡോളറിന്റെ ഉപയോഗം നിയന്ത്രിച്ചും ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയും സമ്പദ് വ്യവസ്ഥയുടെ ശ്വാസം പിടിച്ചുനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്യുകയാണിപ്പോള്‍.

Author

Related Articles