News

വാഹന വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍ മാരുതി; രാജ്യമൊട്ടാകെ ഭൂമി വാങ്ങിക്കൂട്ടുന്നു

വാഹന വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍ മാരുതി രാജ്യമൊട്ടാകെ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നു. 118 ഇടങ്ങളിലായി 1,500 കോടി രൂപ മുടക്കി ഇതിനകം ഭൂമി വാങ്ങിയതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും എന്നാല്‍ ഡീലറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വില്‍പന കേന്ദ്രങ്ങളും വര്‍ക്ക്ഷോപ്പുകളും സ്ഥാപിക്കുകയാണ് ലക്ഷ്യം.

വിവിധ മേഖലകളിലായി പ്രാരംഭ ഘട്ടത്തില്‍ ആറ് പദ്ധതികള്‍ക്കാണ് തുടക്കമിട്ടിട്ടുള്ളത്. വില്‍പന കേന്ദ്രങ്ങളും വര്‍ക്ക്ഷോപ്പുകളും എവിടെയാണ് വരുന്നതെന്നകാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഭാവിയെ മുന്നില്‍കണ്ട് രാജ്യത്തെ ഒരു വാഹന കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. കമ്പനിയുമായി പങ്കാളത്തമുണ്ടാക്കുന്നവര്‍ക്ക് ഡീലര്‍ഷിപ്പിനായി ഭൂമി നല്‍കാനാണ് പദ്ധതി. അതില്‍നിന്നുള്ള വാടക വരുമാനവും കമ്പനിക്ക് മുതല്‍ക്കൂട്ടാകും.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 14.3 ലക്ഷം വാഹനങ്ങളാണ് രാജ്യത്ത് മാരുതി വിറ്റഴിച്ചത്. വില്‍പനയില്‍ 18ശതമാനം ഇടിവുണ്ടായിട്ടും പാസഞ്ചര്‍ വാഹന വിപണിയില്‍ പകുതിയും മാരുതിയുടെ കൈവശമാണ്. 2030 വരെ രാജ്യത്ത് ഇപ്പോഴുള്ള 50ശതമാനം വിപണിവിഹിതം നിലനിര്‍ത്താനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതായത് അപ്പോഴേയ്ക്കും പ്രതിവര്‍ഷം 50 ലക്ഷം യൂണിറ്റുകള്‍ വില്‍പ്പന കൈവരിക്കാനാകും. 2030 ആകുമ്പോഴേയ്ക്കും പ്രതിവര്‍ഷം ഒരുകോടി യൂണിറ്റായി ഇത് ഉയര്‍ത്താന്‍ കഴിയുമെന്നാണ് സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ പ്രതീക്ഷ.

Author

Related Articles