News

വര്‍ക് ഫ്രം ഹോം സമയം നീട്ടി നല്‍കി വിപ്രോ; നീക്കം ജീവനക്കാരുടെ സുരക്ഷിതത്വം മുന്നില്‍ക്കണ്ട്

കോവിഡ് രോഗം പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഐടി കമ്പനികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് വര്‍ക് ഫ്രം ഹോം സൗകര്യം നല്‍കിയിരുന്നു. പലരും ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്നുണ്ടെങ്കിലും രോഗ നിയന്ത്രണത്തില്‍ പിന്നോക്കക്കാരായ ഇന്ത്യയിലും യുഎസിലുമുള്ള ഓഫീസുകളില്‍ പലരും ഇപ്പോഴും വര്‍ക് ഫ്രം ഹോം തന്നെയാണ് തുടരുന്നത്.

വിപ്രോയും തങ്ങളുടെ ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം സമയം നീട്ടി നല്‍കിയിരിക്കുകയാണ്. ജനുവരി 18 ന് അറിയിപ്പു ലഭിച്ചതിനുശേഷം ഓഫീസ് ജോലിയിലേക്ക് പ്രവേശിച്ചാല്‍ മതിയെന്നാണ് കമ്പനിയുടെ നിര്‍ദേശം. മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് കോവിഡിന്റെ സ്ഥിതി നിരീക്ഷിച്ച് തീരുമാനം അറിയിക്കും.

കോവിഡ് നിരക്ക് കൂടിയ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷിതത്വം മുന്നില്‍ കണ്ടാണ് കമ്പനിയുടെ പുതിയ തീരുമാനം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ചിലയിടങ്ങളില്‍ രോഗ വ്യാപനം കൂടുതലും വേഗത്തിലുമാണ്. ജീവനക്കാര്‍ക്ക് വീടുകളില്‍ തുടരുകയാണ് ഈ നിലിയില്‍ അഭികാമ്യം എന്ന് അധികൃതര്‍ പറഞ്ഞു.

1,85,000ത്തോളം വരുന്ന വിപ്രോ ജീവനക്കാരില്‍ പകുതിയിലേറെയും ഇന്ത്യയിലെ വിവിധ സെന്ററുകളിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് പുതിയ തീരുമാനം പ്രയോജനകരമാകും. വിപ്രോ കൂടാതെ എച്ച്സിഎല്‍, ടിസിഎസ്, ഇന്‍ഫോസീസ് എന്നിവരും മാര്‍ച്ച് അവസാനത്തോടെ തങ്ങളുടെ 90 ശതമാനം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചിരുന്നു.

വര്‍ക് ഫ്രം ഹോം കാലഘട്ടത്തില്‍ ജീവനക്കാരുടെ ഉല്‍പ്പാദന ക്ഷമത ഉയര്‍ന്നതായി പല കമ്പനികളും ചൂണ്ടിക്കാട്ടിയെങ്കിലും പലരും നാല് മാസത്തിന് ശേഷം ഉല്‍പ്പാദന ക്ഷമത കുറഞ്ഞതായും പറയുന്നു. ഏതായാലും വിപ്രോയിലു മറ്റും ജീവനക്കാര്‍ കൈകാര്യം ചെയ്യുന്ന വിവിധ ക്ലയന്റുകള്‍ കൈകാര്യം ചെയ്യുന്ന പ്രോജക്റ്റുകളില്‍ സംതൃപ്തരാണെന്നതിനാല്‍ ഇവര്‍ക്ക് വര്‍ക് ഫ്രം ഹോം ട്രെന്‍ഡ് ഗുണകരമാകും.

Author

Related Articles