News

വിപ്രോയുടെ നേതൃത്വം റിഷാദ് പ്രേംജി ജൂലൈ 31 ന് ഏറ്റെടുക്കും; കമ്പനിയില്‍ കൂടുതല്‍ അഴിച്ചുപണിക്ക് സാധ്യത

ന്യൂഡല്‍ഹി: രാജ്യത്തെ  ഭീമന്‍ ഐടി കമ്പനികളിലൊന്നായ വിപ്രോയുടെ പുതിയ ചെയര്‍മാനായി റിഷാദ്  പ്രേംജി ജൂലൈ 31 ന് ചുമതലയേല്‍ക്കും. റിഷാദ് പ്രംജിയുടെ പിതാവ് അസിം പ്രേംജി സ്ഥാനമൊഴിഞ്ഞതോടെയാണ് റിഷാദ് പ്രേംജി വിപ്രോയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. വിപ്രോയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് റിഷാദ് പ്രേംജി എത്തുമ്പോള്‍ കമ്പനിയില്‍ കൂടുതല്‍ അഴിച്ചുപണികളുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ റിഷാദ് പ്രേംജി നേരത്തെ വഹിച്ചിരുന്ന ചുമതലകള്‍ മൂന്ന് എക്‌സിക്യൂട്ടീവുകള്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. 

കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കൂടുതല്‍ അഴിച്ചുപണികള്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. നടപ്പുവര്‍ഷം  വിപ്രോ കൂടുതല്‍ വളര്‍ച്ച കൈവരിക്കാനള്ള ലക്ഷ്യമാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് റിഷാദ് പ്രേംജി വഹിച്ചിരുന്ന മൂന്ന് ചുമതലകള്‍ കമ്പനിയുടെ പ്രധാനികള്‍ക്ക് വീതിച്ചു നല്‍കിയത്. 

ചീഫ് എക്‌സിക്യൂട്ടീവ് ഒഫീസറും. എക്‌സിക്യുട്ടീവ് ഡയറക്ടറുമായിരുന്ന ആബിദലി നിമുച്ച് വാലയ്ക്ക് വിവധി ഉപ കമ്പനികളുടെ ലയന ഏറ്റെടുക്കല്‍ ചുമതലയാണ് നല്‍കിയിട്ടുള്ളത്. സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് ജതിന്‍ ദലാലാണ്. വിപ്രോ വെഞ്ചേഴ്‌സിന്റെ ചുമതല കൂടി ഇദ്ദേഹത്തിന് കൈമാറിയേക്കും. 100 മില്യണ്‍ ആസ്തി വരുന്ന കോര്‍പ്പറേറ്റ് സ്ഥാപനമാണ് വിപ്രോവെഞ്ചേഴ്‌സ്. 

അതേസമയം വിപ്രോയുടെ ചുമതലകളില്‍ നിന്ന് അസിം പ്രേംജി വിരമിക്കുമ്പോള്‍ മകന്‍ റിഷാദ് പ്രേംജിക്ക്  മുന്നില്‍ നിരവധി വെല്ലുവിളികളെ തരണം ചെയ്യേണ്ടത് അനിവാര്യമാണ്. വിപ്രോ ഇപ്പോള്‍ പല പ്രമുഖ കമ്പനികള്‍ക്കും പിറകിലാണ് ഉള്ളത്. രാജ്യത്തെ മൂന്നാമത്തെ ഐടി കമ്പനിയെന്ന ബഹുമതി എച്ച്സിഎല്‍ ടെക്നോളജി തട്ടിപ്പറിച്ച് കൊണ്ടുപോയത് അടുത്തിടെയാണ്.

എച്ച്സിഎല്‍, ടിസിഎസ് , ഇന്‍ഫോസിസ് അടക്കമുള്ള ഐടി കമ്പനികളെല്ലാം വിപ്രോയ്ക്ക് നേരെ ഇപ്പോള്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിനിടിയിലാണ് വിപ്രോയെ വളര്‍ത്തി വലുതാക്കിയ അസിം പ്രേംജിയുടെ വിരമിക്കലും, മകനിലേക്ക് നേതൃസ്ഥാനം കൈമാറ്റം ചെയ്യപ്പെടുന്നതും. ജൂലൈ 31ന് ചെര്‍മാന്‍ സ്ഥാനം റിഷാദ് പ്രേംജി ഏറ്റെടുത്തേക്കുമെന്നാണ് വിവരം.  

എന്നാല്‍ വിപ്രോയുടെ വരുമാനത്തില്‍ തന്നെ വലിയ ഇടിവാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. വാര്‍ഷികാടിസ്ഥാനത്തിലുള്ള വിപ്രോയുടെ വരുമാനം 8.12 ബില്യണ്‍ ഡോളറായി കുറഞ്ഞു.  ടിസിഎസ് 21 ബില്യണ്‍ ഡോളറും, ഇന്‍ഫോസിസ് 11.8 ബില്യണ്‍ ഡോളറുമാണ് വരുമാനത്തില്‍ നേടിയിട്ടുള്ളത്.

 

Author

Related Articles