News

വിപ്രോ ജീവനക്കാര്‍ക്ക് ആശ്വാസം; ജനുവരി 1 മുതല്‍ ശമ്പളം വര്‍ദ്ധിപ്പിക്കും

ബംഗളൂരു ആസ്ഥാനമായ ഐടി കമ്പനിയായ വിപ്രോ ജനുവരി 1 മുതല്‍ ജൂനിയര്‍ വിഭാഗത്തിലെ യോഗ്യതയുള്ള ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും. ഈ വിഭാഗത്തില്‍ പെടുന്ന 1.8 ലക്ഷം ജീവനക്കാരില്‍ 80% പേര്‍ക്കും ശമ്പള വര്‍ദ്ധനവ് ബാധകമാകും. മിഡ് ലെവല്‍ ജീവനക്കാരിലെ യോഗ്യതയുള്ള എല്ലാ ജീവനക്കാര്‍ക്കും അടുത്ത വര്‍ഷം ജൂണ്‍ 1 മുതല്‍ ശമ്പള വര്‍ദ്ധനവ് ലഭിക്കും.

ഓഫ്ഷോര്‍ ജീവനക്കാര്‍ക്ക് 6% മുതല്‍ 8% വരെയും ഓണ്‍സൈറ്റ് ജീവനക്കാര്‍ക്ക് 3% മുതല്‍ 4% വരെയുമായിരിക്കും ശമ്പള വര്‍ദ്ധനവ്. മഹാമാരി കാരണം കമ്പനി ശമ്പള വര്‍ദ്ധനവ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിപ്രോയുടെ വാര്‍ഷിക വര്‍ദ്ധനവ് സാധാരണ നിലയില്‍ ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരും.

ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ തടസ്സമില്ലാത്ത ബിസിനസ്സ് തുടര്‍ച്ച ഉറപ്പുവരുത്തുന്നതിലും ഉയര്‍ന്ന സേവന നിലവാരം പുലര്‍ത്തുന്നതിലും ജീവനക്കാര്‍ ശ്രദ്ധേയമായ പങ്കു വഹിച്ചതായി കമ്പനി വ്യക്തമാക്കി. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലും (ഒക്ടോബര്‍-ഡിസംബര്‍) നാലാം പാദത്തിലും (ജനുവരി-മാര്‍ച്ച്) എല്ലാ ജീവനക്കാര്‍ക്കും പ്രകടനവുമായി ബന്ധിപ്പിച്ചിട്ടുള്ള 100% വേരിയബിള്‍ വേതനം വിപ്രോ പ്രഖ്യാപിച്ചിരുന്നു.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ അടച്ച 100% വേരിയബിള്‍ പേയ്ക്ക് പിന്നാലെ ഡിസംബര്‍ 1 മുതല്‍ ബി 3 വരെ മേഖലകളിലെ ഉയര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്കായി വിപ്രോ പ്രമോഷനുകള്‍ അവതരിപ്പിച്ചിരുന്നു. ബി 3 വരെയുള്ള 7,000 ത്തോളം ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി. പ്രമോഷനുകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി.

വിപ്രോ സിഐഒ രോഹിത് അഡ്ലഖ 25 വര്‍ഷത്തെ സേവനത്തിന് ശേഷം കമ്പനി വിട്ടു. ചീഫ് ഡിജിറ്റല്‍ ഓഫീസറും വിപ്രോയുടെ എഐ പ്ലാറ്റ്‌ഫോമായ വിപ്രോ ഹോംസിന്റെ ആഗോള തലവനുമായിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സെയില്‍സ്, ഡെലിവറി, പി ആന്‍ഡ് എല്‍ മാനേജ്മെന്റ് എന്നിവയില്‍ നിരവധി പദവികള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

Author

Related Articles