News

എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി കാര്‍ഡിനോടൊപ്പം ഫോണും വേണം; പുതിയ മാറ്റം ഇങ്ങനെ

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ രാജ്യത്തെ എല്ലാ എസ്ബിഐ എടിഎമ്മുകളിലുമുടനീളം ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ വ്യാപിപ്പിക്കും. 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഒടിപി സേവനമുള്ളത്. ഇത് 2020 സെപ്റ്റംബര്‍ 18 മുതല്‍ പ്രാബല്യത്തില്‍ വരും. 10,000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുമ്പോള്‍ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ലഭിക്കുന്ന ഒടിപി, ഡെബിറ്റ് കാര്‍ഡ് പിന്‍ എന്നിവ ഓരോ തവണയും എടിഎമ്മില്‍ നല്‍കണം.

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എസ്ബിഐ 2020 ജനുവരി 1 മുതല്‍ എസ്ബിഐ എടിഎമ്മുകള്‍ വഴി രാത്രി 8 മുതല്‍ രാവിലെ 8 വരെ ഒടിപി അടിസ്ഥാനമാക്കിയുള്ള 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിന്‍വലിക്കല്‍ രീതി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 24 മണിക്കൂറും ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സൗകര്യമാണ് ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ എസ്ബിഐ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിലെ സുരക്ഷാ നില കൂടുതല്‍ ശക്തമായി.

ദിവസം മുഴുവന്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയതോടെ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉടമകളെ തട്ടിപ്പുകാര്‍, അനധികൃതമായുള്ള പണം പിന്‍വലിക്കല്‍, കാര്‍ഡ് സ്‌കിമ്മിംഗ്, കാര്‍ഡ് ക്ലോണിംഗ്, എന്നിവയ്ക്ക് ഇരയാകാനുള്ള സാധ്യതയില്‍ നിന്ന് തടയുമെന്ന് എസ്ബിഐ പ്രസ്താവനയില്‍ പറഞ്ഞു. 24ഃ7 ഒടിപി അടിസ്ഥാന എടിഎം പിന്‍വലിക്കലുകള്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതവും അപകടരഹിതവുമായ പണം പിന്‍വലിക്കല്‍ വാ?ഗ്ദാനം ചെയ്യുന്നു.

ഉപയോക്താക്കള്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്‍കി കഴിഞ്ഞാല്‍, എടിഎം സ്‌ക്രീന്‍ ഒടിപി ആവശ്യപ്പെടും, അവിടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച അതേ നമ്പര്‍ നല്‍കേണ്ടതുണ്ട്. എസ്ബിഐ ഇതര എടിഎമ്മുകളില്‍ ഈ പ്രവര്‍ത്തനം വികസിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സൗകര്യം എസ്ബിഐ എടിഎമ്മുകളില്‍ മാത്രമേ ലഭ്യമാകൂ. സാങ്കേതിക മെച്ചപ്പെടുത്തലിലൂടെയും സുരക്ഷാ നിലവാരം ഉയര്‍ത്തുന്നതിലൂടെയും ഉപഭോക്താക്കള്‍ക്ക് സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ എസ്ബിഐ എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണെന്ന് എസ്ബിഐ എംഡി (റീട്ടെയില്‍ & ഡിജിറ്റല്‍ ബാങ്കിംഗ്) സി.എസ് സെട്ടി പറഞ്ഞു.

ആസ്തി, നിക്ഷേപം, ശാഖകള്‍, ഉപഭോക്താക്കള്‍, ജീവനക്കാര്‍ എന്നിവരുടെ കാര്യത്തില്‍ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). രാജ്യത്തെ ഏറ്റവും വലിയ പണയ വായ്പാദാതാവ് കൂടിയാണ് എസ്ബിഐ. 2020 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ബാങ്കിന് 32 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്.

Author

Related Articles