News

ലേലത്തില്‍ പങ്കെടുക്കാന്‍ ആരുമില്ല; ജൂണില്‍ എയര്‍ ഇന്ത്യക്ക് പൂട്ട് വീഴുമോ?

ബിപിസിഎലിനൊപ്പം സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ച മറ്റൊരു പൊതുമേഖലാ കമ്പനയാണ് എയര്‍ഇന്ത്യ. സ്വകാര്യവത്കരണനടപടികള്‍ പുരോഗമിക്കുമ്പോഴും എയര്‍ഇന്ത്യ വാങ്ങാന്‍ ആളില്ലെന്നതാണ് വാസ്തവം. കമ്പനിയെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ലെങ്കില്‍ ആറ് മാസത്തിനകം അടച്ചുപൂട്ടാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതിവര്‍ഷം ആറായിരം കോടി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യയുടെ സ്വകാര്യവത്കരണം ഇത് രണ്ടാംതവണയാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നത്. നൂറ് ശതമാനം സര്‍ക്കാര്‍ ഓഹരിയിലുള്ള ഈ വ്യോമകമ്പനിക്ക് പക്ഷെ താല്‍പ്പര്യമുള്ളവര്‍ ആരുമില്ലെന്നതാണ് കാര്യം. പണ്ട് നല്‍കി വീണ്ടും നഷ്ടത്തിലായ കമ്പനിയെ തിരിച്ച് പിടിക്കാനുള്ള ത്രാണി ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനും ഇല്ല.

പ്രതിവര്‍ഷം ആറായിരം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എയര്‍ഇന്ത്യയ്ക്കായി ലേലം വിളിക്കാനായി അപേക്ഷകള്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ അധികൃതര്‍ തുടക്കമിട്ടെങ്കിലും ഇതുവരെ ആരും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.  ഈ സ്ഥിതി തുടര്‍ന്നാല്‍ ഇനിയും നഷ്ടങ്ങള്‍ സഹിച്ചുമുന്നോട്ട് പോകാതെ ജൂണ്‍മാസത്തോടെ കമ്പനി അടച്ചുപൂട്ടുമെന്നാണ് വിവരം. സമാനഅഭിപ്രായം നേരത്തെ പങ്കുവെച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചോദ്യത്തിന് മറുപടിപറഞ്ഞിരുന്നു.

രണ്ട് വെളിപ്പെടുത്തലും കൂടി മുന്നിലെത്തുമ്പോള്‍ എയര്‍ഇന്ത്യ വെറും പേര് അവശേഷിപ്പിച്ച് ഇല്ലാതാകുമെന്ന് തന്നെയാണ് പറയാനാകുക.2018-19ല്‍ 8556.35 കോടിയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. 2011-12ല്‍ എയര്‍ഇന്ത്യക്ക് ആത്മവിശ്വാസം പകരനായി കേന്ദ്രം ചിലവിട്ടിരുന്നത് 30520.21 കോടി രൂപയായിരിരുന്നു. 2012ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും മുപ്പതിനായിരം കോടി കമ്പനിയെ കൈപിടിച്ചുയര്‍ത്താനായി നല്‍കി. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ലെന്ന് വേണം പറയാന്‍. ഇപ്പോള്‍ കമ്പനിയുടെ പ്രവര്‍ത്തനചെലവിന് മാത്രമായി 2400 കോടി കേന്ദ്രസര്‍ക്കാരിനോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ വെറും അഞ്ഞൂറ് കോടിമാത്രമാണ് സര്‍ക്കാര്‍ വാഗ്ദാനം. ഈ സ്ഥിതിയില്‍ ജൂണ്‍ വരെമാത്രമേ എയര്‍ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന വാസ്തവത്തിന് നേരെ കണ്ണടച്ചിട്ട് കാര്യമില്ല. ലേലനടപടികളില്‍ എയര്‍ഇന്ത്യയെ ഏറ്റെടുക്കാന്‍ ആരുമെത്തിയില്ലെങ്കില്‍ കമ്പനിക്ക് താഴ് വീഴുന്നതായിരിക്കും ഇന്ത്യന്‍ വ്യോമമേഖല സാക്ഷിയാകുക.

Author

Related Articles