News

ആന്ധ്രയിലേക്ക് ഇനിയൊരിക്കലും വരില്ല; ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് ലുലുഗ്രൂപ്പിന്റെ മറുപടി,7000 പേരുടെ തൊഴില്‍ സ്വപ്‌നം പൊലിഞ്ഞു

വിശാഖപട്ടണം: ആന്ധ്രയില്‍ ഭാവിയില്‍ യാതൊരു വിധ നിക്ഷേപങ്ങള്‍ക്കും ഇല്ലെന്ന് ലുലു ഗ്രൂപ്പ് . ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ കാലത്ത് ലുലു ഗ്രൂപ്പിന് അനുമതി ലഭിച്ച 2200 കോടിയുടെ പദ്ധതി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധികാരമേറ്റതോടെ പിന്‍വലിച്ചതിന് പിന്നാലെയാണ് നിലപാടു വ്യകതമാക്കി ലുലു ഗ്രൂപ്പ് രംഗത്തെത്തിയത്. ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ മുന്‍ സര്‍ക്കാരിന്റെ കാലത്തെടുത്ത പല തീരുമാനങ്ങളും റദ്ദാക്കിയതിനൊപ്പമാണ് ലുലുവിന്റെ പദ്ധതിയും ഒഴിവാക്കിയത്്. ആന്ധ്രയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്.  മലയാളി വ്യവസായി എം.എ യൂസഫലിയെ ആന്ധ്രയില്‍ നിക്ഷേപിക്കുവാന്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ കാലത്ത് ക്ഷണിച്ചത് പ്രകാരമാണ് അവിടെ 2200 കോടിയുടെ പദ്ധതിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പണിയുവാന്‍ ലുലു ഗ്രൂപ്പ് തീരുമാനിച്ചത്. 

കണ്‍വെന്‍ഷന്‍ സെന്ററിനൊപ്പം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഷോപ്പിംഗ് മാളും നിര്‍മ്മിക്കുന്നതിന് ലുലു ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നു.ഏഴായിരത്തോളം പ്രാദേശവാസികള്‍ക്ക് നേരിട്ട് ജോലി ലഭിക്കുന്ന പദ്ധതിയാണ് രാഷ്ട്രീയ വിയോജിപ്പു മൂലമുള്ള തീരുമാനത്തിലൂടെ ജഗന്‍ ഒഴിവാക്കിയത്. പദ്ധതിയ്ക്കായി വളഞ്ഞ വഴികള്‍ തങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും, തികച്ചും സുതാര്യമായ നടപടികളാണ് കൈക്കൊണ്ടിരുന്നതെന്നും ലുലുഗ്രൂപ്പ് ഇന്ത്യന്‍ ഡയറക്ടര്‍ ആനന്ദ് റാം അറിയിച്ചു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. ഈ അവസ്ഥയില്‍ ലുലുവിന്റെ പുതിയ ഒരു പദ്ധതിയും ഇനി ആന്ധ്രയിലേക്ക് ഇനി എത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Author

Related Articles