News

താലിബാന്‍ ഭരണം: അഫ്ഗാന് നല്‍കുന്ന എല്ലാ സഹായങ്ങളും നിര്‍ത്തലാക്കി ലോകബാങ്ക്

കൊച്ചി: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം തുടങ്ങിയതോടെ അഫ്ഗാനു നല്‍കുന്ന എല്ലാ സഹായങ്ങളും നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ച് ലോകബാങ്ക്. നിലവിലെ സാഹചര്യത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ വര്‍ധിക്കുകയാണെന്നും ലോക ബാങ്ക് അധകൃതര്‍ വ്യക്തമാക്കി.

താല്‍ക്കാലികമായാണ് അഫ്ഗാനിസ്ഥാന് നല്‍കുന്ന സഹായങ്ങള്‍ ലോകബാങ്ക് നിര്‍ത്തിവക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സഹായങ്ങള്‍ നല്‍കുന്നത് തുടരും. അഫ്ഗാനിസ്ഥാനിലെ അവസ്ഥയെക്കുറിച്ചും രാജ്യത്തിന്റ വികസന സാധ്യതകളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍, ലോക രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

യുഎസ് സേന ആഗസ്റ്റ് 31ന് പൂര്‍ണമായി പിന്‍മാറിയതിനെ തുടര്‍ന്ന് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുക്കുകയായിരുന്നു. യുഎസിന്റെ ഗോള്‍ഡ്, ക്യാഷ് റിസര്‍വുകള്‍ താലിബാന് ഉപയോഗിക്കാന്‍ ആകില്ലെന്ന് യുഎസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര നാണ്യനിധിയും അഫ്ഗാനിസ്ഥാനുള്ള എല്ലാ സഹായങ്ങളും നിര്‍ത്തലാക്കിയിട്ടുണ്ട്. നിലവിലുള്ള 370 ദശലക്ഷം ഡോളറിന്റെ വായ്പാ പദ്ധതിയും മരവിപ്പിച്ചു. കാബൂളിന് 340 ദശലക്ഷം ഡോളര്‍ ഐഎംഎഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതും മരവിപ്പിച്ചിരിക്കുകയാണ്. രാജ്യം വിട്ടുപോകാന്‍ ശ്രമിക്കുന്നവരുടെ ഹൃദയഭേദകമായ കാഴ്ചകളാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെങ്ങും.

Author

Related Articles