News

ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത വെല്ലുവിളി നേരിടും; 9.6 ശതമാനം ഇടിവിന് സാധ്യത; മുന്നറിയിപ്പുമായി ലോകബാങ്ക്

ന്യൂഡല്‍ഹി: കൊറോണ കാരണം നിയന്ത്രണങ്ങള്‍ ശക്തമാക്കിയ രാജ്യങ്ങളില്‍ മികച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ സാമ്പത്തിക രംഗം തകരുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. 2020ല്‍ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ 7.7 ശതമാനം സാമ്പത്തിക ഞെരുക്കം അനുഭവിക്കാന്‍ ഇടയുണ്ട്. ഇതുവരെ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് മേഖലയെ കാത്തിരിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത വെല്ലുവിളി നേരിടും. 9.6 ശതമാനം സാമ്പത്തിക ഞെരുക്കത്തിനാണ് സാധ്യത. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും പ്രതിസന്ധി അനുഭവിക്കുക ഇന്ത്യയായിരിക്കും. 2022ല്‍ കൊറോണ നിയന്ത്രണങ്ങള്‍ പൂര്‍ണമായി എടുത്തുമാറ്റിയാല്‍ നേരിയ വളര്‍ച്ച ഇന്ത്യയില്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ കയറ്റുമതിയിലും ഇറക്കുമതിയിലും പ്രതിസന്ധി നേരിടുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു.

ഇത ുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക തകര്‍ച്ചയാണ് രാജ്യം നേരിടാന്‍ പോകുന്നതെന്ന് ലോകബാങ്കിന്റെ സൗത്ത് ഏഷ്യന്‍ മേഖലയിലേക്കുള്ള മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ഹന്‍സ് ടിമ്മര്‍ പറയുന്നു. ലോകത്ത് ഏറ്റവും ശക്തമായ രീതിയില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയ ഒരു രാജ്യം ഇന്ത്യയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 23 ശതമാനം ഇടിവിന് ഇത് കാരണമായി. രാജ്യം മൊത്തം ആഴ്ചകളോളം അടച്ചിട്ടതാണ് പ്രതിസന്ധിക്ക് കാരണമാത്. ഇത്തരം അടച്ചിടലുകള്‍ ഒഴിവാക്കണമെന്ന് പല സാമ്പത്തിക വിദഗ്ധരും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഘട്ടങ്ങളായി നിയന്ത്രണം നീക്കിവരികയാണ്.

കൃത്യമായ സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കിയാല്‍ രാജ്യത്തിന് വന്‍ തകര്‍ച്ച ഒഴിവാക്കാന്‍ സാധിക്കും. ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്ക് വേഗത കൂട്ടണം. നിലവില്‍ സൗജന്യ ധാന്യ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സാമൂഹിക സുരക്ഷാ പദ്ധതികളുടെ നേട്ടം ബഹുഭൂരിപക്ഷം പേരിലേക്കും എത്തിക്കണം. സര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ പദ്ധതികള്‍ ഏറെ ഗുണകരമാണ്. നേരത്തെ സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാതിരുന്നവരെ കൂടി ഉള്‍പ്പെടുത്തി പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇത് ഗുണം ചെയ്യും. കൊറോണ കാരണം വെല്ലുവിളി നേരിടുന്ന സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ലോകബാങ്ക് നിര്‍ദേശിക്കുന്നു.

Author

Related Articles