News

എല്ലാ എയര്‍ലൈനും കോവിഡില്‍ തളര്‍ന്നപ്പോള്‍ മികച്ച നേട്ടം സ്വന്തമാക്കി ചൈനീസ് എയര്‍ലൈന്‍ കമ്പനികള്‍; ലോകത്തെ മികച്ച 10 എയര്‍ലൈന്‍ ഓഹരികളില്‍ ഒമ്പതും ചൈനക്കാരുടേത്

ചൈനയിലെ വുഹാനില്‍ ഉടലെടുത്ത കൊറോണ വൈറസ് ലോകത്താകെമാനം എല്ലാ മേഖലകളേയും പ്രതികൂലമായി ബാധിച്ചു. ഇതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ലോക സമ്പദ് വ്യവസ്ഥ തന്നെ താറുമാറായി. യാത്രാവിലക്കുകള്‍ ഏറ്റവും മോശമായി ബാധിച്ചത് വിവിധ രാജ്യങ്ങളെ എയര്‍ലൈന്‍ കമ്പനികളെയാണ്. പല കമ്പനികളും പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറക്കലും പോലുള്ള നീക്കങ്ങള്‍ക്ക് വരെ നിര്‍ബന്ധിതരായി. ഈ സാഹചര്യത്തിലാണ് കൊറോണ ചൈനീസ് എയര്‍ലൈന്‍ കമ്പനികളെ ബാധിച്ചിട്ടില്ല എന്ന വാര്‍ത്ത പുറത്തുവരുന്നത്.   

വിപണിയിലെ വ്യാപാര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മികച്ച പ്രകടനമാണ് ചൈനീസ് എയര്‍ലൈന്‍ കമ്പനികള്‍ കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് നടത്തിയിരിക്കുന്നത്. ചൈനീസ് കറന്‍സിയായ യുവാന്റെ മുന്നേറ്റവും ക്രൂഡ് നിരക്കുകളില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായ ഇടിവും ലോക ജനസംഖ്യയില്‍ മുന്നിലുളള ചൈനീസ് ജനതയുടെ യാത്രകളുമാണ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് തുണയായത്.

ഈ മേഖലയിലെ ബ്ലൂംബെര്‍ഗ് ഗേജിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലോകത്തെ മികച്ച 10 എയര്‍ലൈന്‍ ഓഹരികളില്‍ ഒമ്പതും ചൈനക്കാരുടേതാണ്, എയര്‍ ചൈന ലിമിറ്റഡ് ഒഴികെ മറ്റെല്ലാ കമ്പനികളും ഇരട്ട അക്ക നേട്ടം രേഖപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഉടമകളായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡാണ് പട്ടികയിലെ ചൈനീസ് അല്ലാത്ത ആ ഒറ്റയാന്‍. 13 ശതമാനം അഡ്വാന്‍സുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്‍ഡിഗോയുടെ ഉടമകള്‍. 22 ശതമാനം നേട്ടം ഉയര്‍ത്തിയ സ്പ്രിംഗ് എയര്‍ലൈന്‍സ് കമ്പനിയാണ് പട്ടികയിലെ മികച്ച പ്രകടനം നടത്തിയ ബജറ്റ് എയര്‍ലൈന്‍.

സര്‍ക്കാരുകള്‍ അഭൂതപൂര്‍വമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ആളുകള്‍ യാത്ര ചെയ്യാന്‍ കൂടുതല്‍ വിമുഖത കാണിക്കുകയും ചെയ്തതിനാല്‍ ആഗോള എയര്‍ലൈന്‍ വ്യവസായത്തെ കൊറോണ വൈറസ് പകര്‍ച്ചവ്യാധി പ്രതിസന്ധിയിലാക്കി. 2024 ന് മുമ്പ് യാത്രക്കാരുടെ ഗതാഗതം കൊവിഡിന് മുന്‍പുളള അവസ്ഥയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് 290 ഓളം എയര്‍ലൈനുകളെ പ്രതിനിധീകരിക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ തന്നെ പറഞ്ഞു കഴിഞ്ഞു.

ചൈനീസ് കാരിയറുകള്‍ പ്രതിസന്ധിയില്‍ നിന്ന് മുക്തമായിട്ടില്ല, എന്നാല്‍, വിശാലമായ ആഭ്യന്തര കമ്പോളവും യാത്രാ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതും വളരെ വേഗത്തിലുളള വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനീസ് എയര്‍ലൈന്‍ കമ്പനികളെ സഹായിച്ചു. യുവാന്റെ കരുത്തിന്റെ ഭാഗമായി ഈ മാസം സ്റ്റോക്ക് നേട്ടങ്ങള്‍ ത്വരിതപ്പെടുത്തി. അത് ഇന്ധനത്തിനും ഡെബ്റ്റിനുമായുളള വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നു, വിമാനക്കമ്പനികളില്‍ ചിലത് യുഎസ് ഡോളറിലാണ് കടമെടുത്തിരിക്കുന്നത്. സമീപകാലത്ത് എണ്ണവില കുറഞ്ഞത് ഇന്ധനച്ചെലവിനായുളള കമ്പനികളുടെ ചെലവാക്കല്‍ കുറച്ചിട്ടുണ്ട്. ഈ സവിശേഷ സാഹചര്യം ചൈനീസ് വിമാനക്കമ്പനികള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു.

എന്നാല്‍, ചൈനയുടെ വലിയ മൂന്ന് വിമാനക്കമ്പനികളായ - എയര്‍ ചൈന, ചൈന സതേണ്‍ എയര്‍ലൈന്‍സ് കമ്പനി, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് കോര്‍പ്പറേഷന്‍ എന്നിവയെ സംബന്ധിച്ച് ബ്ലൂംബെര്‍ഗ് സമാഹരിച്ച വിശകലന പ്രവചനങ്ങള്‍ പ്രകാരം ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇവ നഷ്ടമാര്‍ജിനിലായിരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോരുത്തരും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 8 ബില്യണ്‍ യുവാന്‍ (1.2 ബില്യണ്‍ ഡോളര്‍) നഷ്ടം രേഖപ്പെടുത്തി.

എന്നാല്‍, ചൈനീസ് കമ്പനികളുടെ ശുഭാപ്തിവിശ്വാസം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ ആദ്യം നടക്കുന്ന ദേശീയ അവധിദിനത്തോടനുബന്ധിച്ച് ഗതാഗതം വര്‍ധിക്കുമെന്നാണ് വിമാനക്കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ചൈന ഇന്റര്‍നാഷണല്‍ ക്യാപിറ്റല്‍ കോര്‍പ്പറേഷന്റെ കണക്കനുസരിച്ച് 2021 ലെ ആഭ്യന്തര വിമാന ഗതാഗത നിലവാരം 2019 നെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്.

Author

Related Articles