News

ചൈനിസ് ചരക്കുകള്‍ക്കു മേല്‍ ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവ രാജ്യാന്തര വ്യാപാര നിമയങ്ങള്‍ ലംഘിക്കുന്നതെന്ന് ഡബ്യുടിഒ

വാഷിങ്ടന്‍: ചൈനിസ് ചരക്കുകള്‍ക്കു മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവ രാജ്യാന്തര വ്യാപാര നിമയങ്ങള്‍ ലംഘിക്കുന്നതാണെന്ന് ലോക വ്യാപാര സംഘടന(ഡബ്യുടിഒ). ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ 234 ബില്യന്‍ ഡോളറോളം ഇറക്കുമതി ചുങ്കം ചുമത്തിയത് ചോദ്യം ചെയ്ത് 2018ല്‍ ചൈന രാജ്യാന്തര വ്യാപാര സംഘടനയില്‍ പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് എല്ലാ വ്യാപാര പങ്കാളികള്‍ക്കും തുല്യമായ ഇറക്കുമതി നിരക്കുകള്‍ ബാധകമാക്കുന്നതുള്‍പ്പെടെ നിരവധി നിയമങ്ങള്‍ യുഎസ് ലംഘിച്ചെന്ന് കണ്ടെത്തിയത്.

ചൈനയുടെ ഇറക്കുമതി തീരുവ കൂട്ടുന്നതിലൂടെ മറ്റു പല ലക്ഷ്യങ്ങളും ട്രംപിനുണ്ട്. ബൗദ്ധിക സ്വത്തവകാശ മോഷണത്തിലും നിര്‍ബന്ധിത സാങ്കേതിക കൈമാറ്റത്തിലും ചൈനയെ ഒരു ചര്‍ച്ചയ്ക്ക് മുഖാമുഖം എത്തിക്കുക എന്നതാണ് അതില്‍ പ്രധാനം. അതുകൊണ്ടു തന്നെയാണ് ചൈനയും യുഎസ്സും തമ്മില്‍ വ്യാപാര കരാര്‍ ഈ വര്‍ഷം ആദ്യം നിലവില്‍ വന്നെങ്കിലും ഇറക്കുമതി തീരുവയില്‍ മാത്രം മാറ്റങ്ങളോന്നും ഉണ്ടാകാത്തത്.

ചൈനാ വിഷയം കൈകാര്യം ചെയ്ത ലോക വ്യാപാര സംഘടനയുടെ പാനല്‍ നിഷ്ഫലമാണെന്ന് യുഎസ് ട്രേഡ് റിപ്രസന്‍ടേറ്റീവ് റോബര്‍ട് ലൈറ്റിസര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ചൈനയെ ഉത്തരവാദിത്തപരമായി കൈകാര്യം ചെയ്യുന്നില്ല എന്ന് കാട്ടി യുഎസ് നിരന്തരമായി ഡബ്യുടിഒയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കാറുണ്ട്.  ബൗദ്ധിക സ്വത്ത് മോഷണവുമായി ബന്ധപ്പെട്ട് യുഎസ് ഡബ്യുടിഒയ്ക്കു മുന്നില്‍ സമര്‍പ്പിച്ച തെളിവുകളോന്നും മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നും ഇത്തരത്തില്‍ ഒരു ദുര്‍നടപ്പിനെതിരെ ഡബ്യുടിഒ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമാണ് ലൈറ്റിസര്‍ പറഞ്ഞത്.

അതേസമയം ഡബ്യുടിഒയുടെ തീരുമാനത്തെ അംഗീകരിച്ച് ചൈന രംഗത്തുവന്നു. വസ്തുനിഷ്ഠവും ന്യായവുമായ നടപടിയെന്നാണ് ചൈന വിശേഷിപ്പിച്ചത്. ഡബ്യുടിഒ നിയമങ്ങളെ ബഹുമാനിക്കുന്നതിലും ബഹുരാഷ്ട്ര വ്യാപാര വ്യവസ്ഥയുടെ അധികാരം നിലനിര്‍ത്താനുമുള്ള ദൃഢനിശ്ചയത്തില്‍ ഏര്‍പ്പെടുന്നതായും ചൈനീസ് മന്ത്രാലയം അറിയിച്ചു. യുഎസിനു മേല്‍ ചൈനയും ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യുഎസ് ഇതുവരെ ഔദ്യോഗികമായി പരാതികള്‍ ഒന്നും നല്‍കിയിട്ടില്ല.

Author

Related Articles