News

ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു സ്വര്‍ണ വായ്പയും ക്രെഡിറ്റ് സേവനങ്ങളും വാഗ്ദാനം ചെയ്ത് ഷവോമി

രാജ്യത്തിന്റെ സാമ്പത്തികമേഖലയില്‍ ചുവടുറപ്പിക്കാന്‍ കച്ചകെട്ടി ചൈനീസ് മൊബൈല്‍ നിര്‍മാതക്കളായ ഷവോമി. അധികം വൈകാതെ കമ്പനി ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു സ്വര്‍ണ വായ്പയും ക്രെഡിറ്റ് സേവനങ്ങളും നല്‍കുമെന്നാണു പ്രഖ്യാപനം. വിവിധതരം ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന കാര്യവും പരിഗണയിലാണെന്നു ഷാവോമി ഇന്ത്യ തലവന്‍ മനു കുമാര്‍ ജെയിന്‍ വ്യക്തമാക്കി. രാജ്യത്തെ മുന്‍നിര സാമ്പത്തിക സേവന ദാതാക്കളായ ആക്സിസ് ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക്, ആദിത്യ ബിര്‍ള ഫിനാന്‍സ് ലിമിറ്റഡ്, സ്റ്റാഷ്ഫിന്‍, മണി വ്യൂ, ഏര്‍ലി സാലറി, ക്രെഡിറ്റ് വൈദ്യ എന്നിവരുമായി സഹകരിച്ചാകും ഷവോമി സാമ്പത്തിക സേവനങ്ങള്‍ നല്‍കുക.

കമ്പനിയുടെ ആദ്യ ചെറുകിട വായ്പാ പദ്ധതിയായ എം.ഐ. ക്രെഡിറ്റ്, 2019ല്‍ അവതരിപ്പിച്ചിരുന്നു. പദ്ധതിക്കു കീഴില്‍ ഇതുവരെ ഒരുലക്ഷത്തിലധികം വായ്പകള്‍ അനുവദിച്ചതായാണ് കമ്പനിയുടെ അവകാശവാദം. എംഐ ക്രെഡിറ്റ് വഴി പരമാവധി ഒരുലക്ഷം രൂപയാണു വായ്പ ലഭിക്കുക. കോവിഡിനെ തുടര്‍ന്ന് എംഐ ക്രെഡിറ്റിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. സേവനം അവസാനിപ്പിക്കുന്ന കാര്യം പോലും കഴിഞ്ഞപാദങ്ങളില്‍ ചിന്തിച്ചിരുന്നെന്ന് ജെയിന്‍ പറഞ്ഞു. എന്നാല്‍ 2020 നാലാംപാദത്തെ അപേക്ഷിച്ച് 2021 ആദ്യപാദത്തില്‍ ക്രെഡിറ്റ് സേവനം 95 ശതമാനം വര്‍ധിച്ചു. 2020 ആദ്യപാദത്തെ അപേക്ഷിച്ച് 2021 ആദ്യപാദത്തില്‍ വളര്‍ച്ച 35 ശതമാനമാണ്. അതിനാല്‍ തന്നെ ഉപയോക്താക്കള്‍ക്കു കൂടുതല്‍ തുക നല്‍കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനാണു തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണവായ്പയ്ക്കും ക്രെഡിറ്റ് കാര്‍ഡിനും അപ്പുറം ഇന്‍ഷുറന്‍സ് രംഗത്തു കൂടി ഒന്നു പയറ്റാനാണ് ഷവോമിയുടെ തീരുമാനം. കോവിഡിനെ തുടര്‍ന്നു രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല കൈവരിച്ച വളര്‍ച്ചയാണ് ഷവോമിയെ ആകര്‍ഷിച്ചത്. ഐ.സി.ഐ.സി.ഐ. ലംബാര്‍ഡുമായി സഹകരിച്ചാകും ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുക. എംഐ ക്രെഡിറ്റ് വഴി 25 ലക്ഷം രൂപ വരെ വായ്പ നല്‍കും. തിരിച്ചടവ് കാലാവധി 60 മാസമായിരിക്കും. കൂടാതെ ചെറുകിട ഇടത്തര മേഖലയ്ക്ക് വായ്പ, ഉപയോക്താക്കള്‍ക്കു ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ എന്നിങ്ങനെ നീളുകയാണ് ഷാവോമിയുടെ വാഗ്ദാനങ്ങള്‍. മൊത്തം വായ്പയുടെ 20 ശതമാനവും ചെറുകിട- ഇടത്തരം മേഖലയ്ക്കായി മാറ്റിവയ്ക്കുമെന്നു കമ്പനി വ്യക്തമാക്കി. സ്വര്‍ണവായ്പ സേവനം ആഴ്ചകള്‍ക്കുള്ളില്‍ തുടങ്ങാനാണു കമ്പനിയുടെ തീരുമാനം. കമ്പനിയുടെ ഉപഭോക്തൃ ശൃംഖലയില്‍ 40 ശതമാനവും സ്വയം തൊഴില്‍ ചെയ്യുന്നവരാണ്. ബാക്കിയുള്ള 60 ശതമാനം ശമ്പളവരുമാനക്കാരും.

Author

Related Articles