വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി; ആന്ധ്രയില്‍ നിന്ന് 10 ടണ്‍ തക്കാളി

December 29, 2021 |
|
News

                  വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി; ആന്ധ്രയില്‍ നിന്ന് 10 ടണ്‍ തക്കാളി

തിരുവനന്തപുരം: പൊതുവിപണിയില്‍ തക്കാളി വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആന്ധ്ര മുളകാല ചെരുവില്‍ നിന്ന് 10 ടണ്‍ തക്കാളി കൂടി കേരളത്തിലെത്തി. ഹോര്‍ട്ടികോര്‍പ് മുഖേന ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ എത്തിച്ച തക്കാളി എറണാകുളം വരെയുള്ള തെക്കന്‍ ജില്ലകളിലേക്ക് വിതരണത്തിനായി കൈമാറി. ആന്ധ്രയിലെ കര്‍ഷകരില്‍ നിന്ന് കിലോഗ്രാമിനു 48 രൂപയ്ക്ക് നേരിട്ടു സംഭരിച്ച തക്കാളി, അതേ വിലയ്ക്കു തന്നെയാണ് ഹോര്‍ട്ടികോര്‍പ് വഴി വില്‍ക്കുക.

ഗോഡൗണില്‍ ആദ്യ ലോഡ്  കൃഷി വകുപ്പ് ഡയറക്ടര്‍ ടിവി സുഭാഷ് ഏറ്റുവാങ്ങി. ഹോര്‍ട്ടികോര്‍പ് വില്‍പനശാലകള്‍ വഴിയും തക്കാളി വണ്ടി വഴിയും വില്‍ക്കും.  തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കര്‍ഷകരില്‍ നിന്ന് ഹോര്‍ട്ടികോര്‍പ് കേരളത്തില്‍ എത്തിച്ചു വില്‍ക്കുന്ന തക്കാളിക്കും മറ്റു പച്ചക്കറികള്‍ക്കും പുറമേയാണ് ആന്ധ്രയില്‍ നിന്നു തക്കാളി എത്തിച്ചത്. കൃഷി വകുപ്പ് ജനുവരി ഒന്ന് വരെ ജില്ലകളില്‍ നടത്തുന്ന ക്രിസ്മസ്പുതുവത്സര വിപണികളിലേക്കു കൂടിയാണ് ആന്ധ്രയില്‍ നിന്ന് തക്കാളി എത്തിച്ചതെന്നും വരും ദിവസങ്ങളിലും തക്കാളി എത്തിക്കുന്നത് ആലോചനയിലുണ്ടെന്നും ഹോര്‍ട്ടികോര്‍പ് എംഡി വി സജീവ് പറഞ്ഞു.

പൊതുവിപണിയില്‍ കിലോയ്ക്ക് 60 രൂപയാണു തക്കാളിയുടെ വില. തമിഴ്‌നാട് തെങ്കാശിയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ടു വാങ്ങുന്ന പച്ചക്കറി ഇന്ന് മുതല്‍ കേരളത്തില്‍ എത്തും.  പൊതുവിപണിയിലെ പച്ചക്കറിവില പിടിച്ചുനിര്‍ത്താന്‍ തെങ്കാശി ജില്ലയിലെ കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ സമാഹരിച്ചു വിതരണം നടത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള കര്‍ഷക പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയുമായി ഹോര്‍ട്ടികോര്‍പ് ധാരണാപത്രം ഒപ്പുവച്ചിരുന്നു.

ധാരണാപത്ര പ്രകാരം തെങ്കാശി ജില്ലയിലെ 7 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്ന് ഗ്രേഡ് ചെയ്ത പച്ചക്കറികള്‍ സംഭരിക്കാന്‍ ഹോര്‍ട്ടികോര്‍പിന് ഇനി മുതല്‍ കഴിയും.  11 മാസത്തേക്കാണു ധാരണ. കിലോഗ്രാമിന് ഒരു രൂപ കൈകാര്യച്ചെലവ് ഹോര്‍ട്ടികോര്‍പ് കൊടുക്കണം. തലേദിവസം ഹോര്‍ട്ടികോര്‍പ് ആവശ്യപ്പെടുന്ന പച്ചക്കറികള്‍ സമിതി സമാഹരിക്കുകയും ഗുണനിലവാരം ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ഉറപ്പുവരുത്തി പിറ്റേദിവസം വിതരണത്തിനായി കേരളത്തില്‍ എത്തിക്കുകയുമാണു ചെയ്യുക. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്കായ തുടങ്ങിയവ ഉള്‍പ്പെടെ ആദ്യഘട്ടമായി ഇന്ന് എത്തും.

Related Articles

© 2024 Financial Views. All Rights Reserved